കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; മകന്‍ റോമോയെ വിളിച്ചത് മൂന്ന് തവണ

കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മകന്‍ റോമോയെ ജോളി മൂന്ന് തവണ വിളിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭാഷണം 20 മിനിറ്റിലധികം നീണ്ടതായും റിപ്പോര്‍ട്ടുണ്ട്. കേസില്‍ സാക്ഷിയായ റോമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു ജോളിയെന്നാണ് നോര്‍ത്ത് സോണ്‍ ഐജി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് ജോളി നിരന്തരം ഫോണ്‍ ഉപയോഗിച്ചുവെന്നാണ് എട്ടാം തീയതി നോര്‍ത്ത് സോണ്‍ ഐജി ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത് മിനുട്ട് നീണ്ട സംഭാഷണത്തില്‍ കേസിലെ നിര്‍ണ്ണായക സാക്ഷിയായ റെമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും, സംഭാഷണത്തിന്റെ ഓഡിയോ റെമോ കേള്‍പ്പിച്ചു നല്‍കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മേയ് മാസ് 20നായിരുന്നു അവസാനത്തെ ഫോണ്‍ വിളി.

2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളി അറസ്റ്റിലാകുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

Exit mobile version