‘നിവേദിത ലൗ ജിഹാദിന്റെ ഇരയല്ല’: അപകടത്തില്‍ മരിച്ച മകളുടെ മരണത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍ക്ക് എതിരെ പിതാവ്; വൈറല്‍ കുറിപ്പ്

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട നിവേദിത അറക്കലിന്റെ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷം പരത്തുന്നവരെ വിമര്‍ശിച്ച് പിതാവ് ഷാജി ജോസഫ് അറക്കല്‍. ‘നിവേദിത ലൗ ജിഹാദിന്റെ ഇരയല്ലെന്നും, ഒരേ കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കെ, അമീന്‍ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റര്‍ മാരേജ് ചെയ്തു പരസ്പര സ്‌നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം അവള്‍ ജീവിച്ചുപോരുകയുമായിരുന്നുവെന്നും പിതാവ് ഷാജി പറഞ്ഞു.

മതവ്യത്യാസങ്ങളുടെ പേരില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിതാവ് രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാന്‍. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020ല്‍ പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകള്‍ നിവേദിത അറക്കല്‍ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കെ, അമീന്‍ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റര്‍ മാരേജ് ചെയ്തു പരസ്പര സ്‌നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവള്‍.

മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്‌നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങള്‍ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്റെ മകളുടെ ഭര്‍ത്താവായ അമീനിന്റേത്. എന്റെ മകള്‍ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവര്‍ ഏറെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാര്‍ഥ്യങ്ങള്‍ അറിവുള്ളവരാണ്.

ഞങ്ങളുടെ ഇടവക സെമിത്തേരിയില്‍ അവളെ അടക്കം ചെയ്യാന്‍ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്‌കാര ശുസ്രൂഷകള്‍ പൂര്‍ണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവര്‍ മലപ്പുറത്തേക്ക് മടങ്ങിയത്.

ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.

Exit mobile version