ടിവിയോ മൊബൈലോ നല്‍കാന്‍ ആളുകള്‍ റെഡി, പക്ഷേ വൈദ്യുതി കണക്ഷനില്ല; കെഎസ്ഇബിയുടെ കനിവുതേടി അഭിന്‍

പാലക്കാട്: ടിവിയോ മൊബൈലോ നല്‍കാന്‍ ആളുകള്‍ ഉണ്ട്. എന്നാല്‍ മലമ്പുഴയിലെ ആറാം ക്ലാസുകാരന്‍ അഭിന് വേണ്ടത് കെഎസ്ഇബിയുടെ കനിവാണ്. അഭിന്റെ ഓണ്‍ലെന്‍ പഠനത്തിന് സഹായിക്കാന്‍ ടിവിയോ മൊബൈല്‍ ഫോണോ നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാണ്. പക്ഷേ കുടുംബ വഴക്കിനെ തുടര്‍ന്ന് നല്‍കിയ കേസ് കഴിയാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

മലമ്പുഴ പഞ്ചായത്തിലെ കുളപ്പരുത്തിയിലാണ് അഭിന്‍ മുത്തശ്ശിക്കൊപ്പം താമസിക്കുന്നത്. അഭിന് ഓര്‍മ വെയ്ക്കും മുമ്പെ അച്ഛനും അമ്മയും വേര്‍പിരിയുകയും അവനെ ഉപേക്ഷിച്ച് പോകുകയുമായിരുന്നു. മുത്തശ്ശി ആമിനയാണ് പിന്നീട് അഭിനെ നോക്കി വളര്‍ത്തിയത്. അഭിന്റെ പഠനം മുന്നില്‍കണ്ട് മൂന്ന് വര്‍ഷം മുമ്പേ വൈദ്യുതിക്കായി കുടുംബം അപേക്ഷ നല്‍കി. രണ്ട് മുറി വീട്ടില്‍ വയറിങ്ങും പൂര്‍ത്തിയാക്കി.

പത്ത് മീറ്റര്‍ വയര്‍ വലിച്ചാല്‍ വീട്ടില്‍ വൈദ്യുതിയെത്തും. പക്ഷേ അപ്പോഴാണ് സ്ഥലത്തിന് അവകാശവുമായി അഭിന്റെ മുത്തശ്ശന്റെ ബന്ധുക്കള്‍ കേസ് നല്‍കിയത്. ഇതോടെ കേസ് കഴിയാതെ കണക്ഷന്‍ നല്‍കാനാകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കെഎസ്ഇബി. താല്‍ക്കാലിക കണക്ഷനെങ്കിലും നല്‍കിയാല്‍ കുട്ടിയുടെ പഠനം മുന്നോട്ട് പോകുമെന്ന് കുടംബം പറയുന്നു.

Exit mobile version