2 ഫാന്‍, 4 ബള്‍ബ്, മിക്‌സി, ടിവി; വൈദ്യുതി ബില്‍ വന്നത് 5494 രൂപയും; ബില്‍ അടയ്ക്കാന്‍ പലിശയ്ക്ക് പണം ഏടുക്കേണ്ട ഗതികേടില്‍ ഈ കുടുംബം

മലപ്പുറം: 2 ഫാനും, 4 ബള്‍ബും, മിക്‌സിയും, ടിവിയും മാത്രം ഉള്ള കല്‍ക്കുണ്ട് കപ്പിലാംതോട്ടത്ത് നിരപ്പേക്കാട്ടില്‍ ചിന്നപ്പന്റെ(90) കുടുംബത്തിന് വന്നത് 5494 രൂപയുടെ ബില്‍ ആണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബില്‍ 1500, 2000ത്തിന് ഇടയിലാണ് വരാറുള്ളത്. ഇത്തവണ അതിന്റെ ഇരട്ടി വന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് കുടുംബം. കറണ്ട് ബില്‍ മാത്രം അടയ്ക്കാന്‍ പലിക്കാരില്‍ നിന്നും പണം കടം വാങ്ങേണ്ട ഗതികേടില്‍ എത്തിയിരിക്കുകയാണ് കുടുംബം.

ഇത്രയും വലിയ തുക അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ മൂന്ന് പ്രാവശ്യം വൈദ്യുതി വിച്ഛേദിച്ചു. ഒരു പ്രാവശ്യം സര്‍വീസ് വയര്‍ മുറിച്ചതായും കുടുംബം പറയുന്നു. പത്തും പതിനഞ്ചും ദിവസം വൈദ്യുതിയില്ലാതെ കഴിയും. കുട്ടികള്‍ക്ക് പഠിക്കാനുള്ളതിനാല്‍ ബില്‍ അടയ്ക്കാന്‍ പലിശക്കാരില്‍നിന്നു പണം കടം വാങ്ങുകയും ചെയ്തതായി കുടുംബം പറയുന്നു.

2019 ഏപ്രില്‍ 6ന് വീടിന്റെ വൈദ്യുതി മീറ്റര്‍ മാറ്റിയിരുന്നു. അതിനു ശേഷമാണ് ബില്ല് 1500നു മുകളില്‍ വരാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. പരാതി നല്‍കിയപ്പോള്‍ കഴിഞ്ഞ ജനുവരി 21ന് മീറ്ററിന് തകരാറുണ്ടോയെന്ന് വൈദ്യുതി ജീവനക്കാര്‍ പരിശോധിച്ചു. എന്നാല്‍ തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുതിയ മീറ്റര്‍ ഉപയോഗിക്കുന്നതിനു മുന്‍പുള്ള കുടിശിക 2378 രൂപ കൂടി ചേര്‍ത്ത് 5494 രൂപയുടെ ബില്ലാണ് ലഭിച്ചത്.

ചിന്നപ്പന്‍ 5 വര്‍ഷമായി കിടപ്പുരോഗിയാണ്. ഭാര്യ ലക്ഷ്മിക്കു 65 വയസ്സ് കഴിഞ്ഞതിനാല്‍ തൊഴിലുറപ്പ് ജോലിയും നഷ്ടപ്പെട്ടു. മകന്‍ ഗുരുവായൂരപ്പന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. നട്ടെല്ലിനു ക്ഷതമുള്ളതിനാല്‍ പലപ്പോഴും ജോലി ചെയ്യാന്‍ കഴിയാറില്ല. 2 വിദ്യാര്‍ത്ഥികളടക്കം 7 അംഗ കുടുംബമാണ് വീട്ടില്‍ താമസിക്കുന്നത്. 3 മാസത്തിനിടെ അര ലക്ഷം രൂപയോളം പലരില്‍നിന്നും കടംവാങ്ങിയതായി ഗുരുവായൂരപ്പന്‍ പറഞ്ഞു. ചിന്നപ്പന്റെ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. വയറിങ്ങില്‍ വരുന്ന അപാകത മൂലം വൈദ്യുതി ചോര്‍ച്ചയുണ്ടായി ബില്ല് കൂടാന്‍ സാധ്യതയുണ്ടെന്നും മീറ്റര്‍ തകരാര്‍ ഇല്ലെന്നും വൈദ്യുതി വകുപ്പ് എഇ അറിയിച്ചു.

Exit mobile version