പാലത്തില്‍ ബാഗും മൊബൈല്‍ഫോണും; കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ വിദ്യാര്‍ത്ഥിനി അഞ്ജു ഷാജിക്കായി പുഴയില്‍ തിരച്ചില്‍, സംഭവം കോട്ടയത്ത്

കോട്ടയം: പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കാണാതായ വിദ്യാര്‍ത്ഥിനിക്കായി പാല ചേര്‍പ്പുങ്കലില്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ബിരുദ വിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് കാണാതായത്. അഞ്ജുവിന്റെ ബാഗും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തെരച്ചില്‍ നടത്തുന്നത്.

ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ജുവിന് പരീക്ഷയുണ്ടായത്. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബികോം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജു. പരീക്ഷയ്ക്കുളള കേന്ദ്രം കിട്ടിയത് പാല ചേര്‍പ്പുങ്കല്‍ ഹളിക്രോസ് കോളേജിലുമാണ്.

പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചുവെന്ന് അധ്യാപകന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചു. ക്ലാസിന് പുറത്താക്കിയ അഞ്ജുവിനോട് വിശദീകരണം എഴുതി നല്‍കാനും ആവശ്യപ്പെട്ടെന്ന് കോളേജ് അധികൃതര്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പാളുടെ മുറിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ജു എത്തിയില്ല.

സാധാരണ ആറുമണിയോടെയാണ് വീട്ടിലെത്താറുള്ളത്. ശേഷം അഞ്ജുവിനെ കാണാതായതോടെ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചേര്‍പ്പുങ്കല്‍ പാലത്തില്‍ ബാഗും മൊബൈലും കണ്ടെത്തിയത്. പിന്നീടാണ് കുട്ടി ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തിവരികയാണ്.

Exit mobile version