സംസ്ഥാന സര്‍ക്കാരിന് ശവത്തില്‍ നിന്ന് പോക്കറ്റടിക്കുന്ന ആളുകളുടെ മനഃസ്ഥിതി, ബഡായി ബംഗ്ലാവിലെ ബഡായി രാമനാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ എംപി

കണ്ണൂര്‍: പാര്‍ട്ടിയാണ് കോടതിയും പോലീസും എന്ന് പറയുന്നത് പദവിയുടെ അന്തസ്സിന് ചേരാത്ത പ്രസ്താവനയാണന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍ എംപി. സിപിഎം ഒരേ സമയം കോടതിയും പൊലിസുമാണെന്ന വിവാദ പ്രസ്താവന നടത്തിയ എംസി ജോസഫൈന്‍ രാജിവെക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. ജോസഫൈന്‍ നടത്തിയ പ്രസ്താവന അവരുടെ തറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ അവര്‍ യോഗ്യയല്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

എംസി ജോസഫൈന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് താനിരിക്കുന്ന സ്ഥാനം മറന്നു കൊണ്ടാണ്. ജോസഫൈന്‍ നടത്തിയ പ്രസ്താവന അവരുടെ തറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നതെന്നും അവരെ ഉടന്‍ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ജീവിത വിഷമം അനുഭവിക്കുന്ന വനിതകള്‍ക്ക് സാന്ത്വനം നല്‍കേണ്ട അവര്‍ പാര്‍ട്ടിയോട് കാണിക്കുന്ന കൂറ് ജനാധിപത്യപരമായി ഇരിക്കേണ്ട സ്ഥാനത്തിന് യോജിച്ചതല്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. പമ്പയിലെയും ബാവലിയിലെയും പുഴമണല്‍ കടത്ത് സി.പി.എം കണ്ണൂര്‍ ലോബിയുടെ കൊള്ളയാണെന്നും കൊവിഡിനെ മറയാക്കിയുള്ള മണല്‍കൊള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയുള്ളതാണെന്നും സുധാകരന്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 250 കോടി രൂപ കൊള്ളയടിച്ചു. ശവത്തില്‍ നിന്ന് പോക്കറ്റടിക്കുന്ന ആളുകളുടെ മനഃസ്ഥിതിയാണ് പിണറായി സര്‍ക്കാരിന്. ഈ പണം ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ടിവി വാങ്ങിച്ച് നല്‍കാമായിരുന്നുവെന്നും ബഡായി ബംഗ്ലാവിലെ ബഡായി രാമനാണ് പിണറായി വിജയനെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Exit mobile version