മലപ്പുറം ഏറെ പ്രിയപ്പെട്ടത്, അന്ന് നട്ട മാവിന്‍ തൈ മാവായി കായ്ച്ചു; 54-ാമത് ജില്ലാ കലക്ടറായി കെ ഗോപാലകൃഷ്ണന്‍

മലപ്പുറം: ജില്ലയുടെ 54-ാമത് കലക്ടറായി കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലികിന് പകരക്കാരനായാണ് നേരത്തെ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ മലപ്പുറത്ത് ചുമതലയേറ്റത്.

ബുധനാഴ്ച രാവിലെ 10 ന് കലക്ടറേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ നിലവില്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എഡിഎം എന്‍എം മെഹറലിയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധത്തിനും മഴക്കാലത്തോടനുബന്ധിച്ചുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. തലസ്ഥാന നഗരിയില്‍ കോവിഡിനെ ഒരു പരിധി വരെയങ്കിലും പിടിച്ചുനിര്‍ത്താനായെന്ന ആത്മവിശ്വാസത്തോടെയാണ് മലപ്പുറത്തേക്കു വരുന്നത്. നിലവിലെ സംവിധാനങ്ങള്‍ അപ്പാടെ മാറ്റിമറിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആദ്യ കര്‍മ്മമണ്ഡലം ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്. എനിക്കും അങ്ങനെ തന്നെ. ഒരു ഐഎഎസ് ഓഫിസര്‍ എങ്ങനെ പ്രവര്‍ത്തിക്കണം, ജനങ്ങളോട് എങ്ങനെ ഇടപഴകണം, സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ വഴികാട്ടണം തുടങ്ങിയ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചതു മലപ്പുറത്തുനിന്നാണ്. അതുകൊണ്ടുതന്നെ ഈ നാടിനോട് എനിക്കു വലിയ സ്‌നേഹമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ സ്ഥലംമാറിപ്പോകുന്ന സമയത്ത് മലപ്പുറം കലക്ടറേറ്റില്‍ ഒരു മാവിന്‍തൈ നട്ടിരുന്നു. ആ തൈ ഇപ്പോള്‍ മാവായി കായ്ച്ചു തുടങ്ങിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായി ജോലി നോക്കിയ ശേഷം കോഴിക്കോട് സബ് കലക്ടര്‍, ജലനിധിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേന്ദ്ര സര്‍വീസില്‍ കമ്യൂനിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസി.സെക്രട്ടറി, സര്‍വേ ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി പൊതു ഭരണം, തിരുവനന്തപുരം ജില്ലാ കലക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാമക്കലിലെ കര്‍ഷക ദമ്പതികളായ കാളിയണ്ണന്‍-സെല്‍വമണി എന്നിവരുടെ മകനാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ദീപയാണ് ഭാര്യ. ആതിര, വിശാഖന്‍ എന്നിവര്‍ മക്കളാണ്.

Exit mobile version