കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; കേരളവും പ്ലാസ്മ ചികിത്സയ്‌ക്കൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍
പ്ലാസ്മ ചികിത്സയ്‌ക്കൊരുങ്ങി കേരളം. രോഗമുക്തരില്‍ നിന്ന് പ്ലാസ്മ ശേഖരിക്കാനുള്ള പരിശോധനാ നടപടികള്‍ ആരംഭിക്കും. അതീവ ഗുരുതരാവസ്ഥയിള്ള കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്ലാസ്മ തെറാപ്പി നടത്താനുള്ള പ്രാംരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.

കോവിഡ് രോഗമുക്തരില്‍ പ്ലാസ്മ ദാനത്തിന് തയ്യാറാകുന്നവരെ പരിശോധിക്കുകയാണ് ആദ്യഘട്ടം. കോവിഡ് പൂര്‍ണമായും ഭേദമായി, രക്തത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളില്ലാത്ത, ആരോഗ്യവാന്‍മാരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ശേഷം പ്ലാസ്മ വേര്‍തിരിച്ച് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് മാത്രമാകും പ്ലാസ്മ തെറാപ്പി നടത്തുകയുള്ളു.

ചികിത്സയ്ക്ക് മുമ്പായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെയും അതത് ആശുപത്രികളിലെ എത്തിക്‌സ് കമ്മിറ്റിയുടെയും അനുമതി വേണം. രോഗിയെയോ ബന്ധുക്കളുടെയോ സമ്മതവും ആവശ്യമാണ്. ആരോഗ്യവകുപ്പിന്റെ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളിലാണ് പ്ലാസ്മ തെറാപ്പി നടത്തുക.

മൂന്നാംഘട്ട വ്യാപനത്തില്‍ കേരളത്തില്‍ മരണം കൂടുതലാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്നവരില്‍ ഗുരുതര രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മരണത്തിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്. പ്ലാസ്മ ചികിത്സ തുടങ്ങുന്നതോടെ കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Exit mobile version