കോവിഡ് ബാധിച്ച് മരിച്ച സുലൈഖ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രം; കുടുംബത്തെ ക്വാറന്റീനിലാക്കി

കോഴിക്കോട്: ഇന്ന് കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനി സുലൈഖ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രമെന്ന് റിപ്പോര്‍ട്ട്.
മെയ് ഇരുപതാം തീയതി ഭര്‍ത്താവിനൊപ്പം റിയാദില്‍നിന്നു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവര്‍ 23-ാം തീയതി വരെ മാത്രമാണ് കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്.

ഗള്‍ഫില്‍നിന്ന് വരുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും ഇരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശമുള്ളപ്പോഴാണ് ഈ വീഴ്ച.

ഭര്‍ത്താവിനൊപ്പമായിരുന്നു ഇവര്‍ വിമാനത്താവളത്തില്‍ എത്തിയതെങ്കിലും ഹൃദ്രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയതോടെ ഇവരെ വീട്ടിലേക്ക് പോവാന്‍ അനുവദിക്കുകയായിരുന്നു. ഇത് മാവൂര്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല.

തുടര്‍ന്ന് 25-ാം തീയതി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലാക്കുകയും ഇന്ന് മരിക്കുകയുമായിരുന്നു. സ്ത്രീയും ഇവരുടെ ഭര്‍ത്താവും ഒരുമിച്ചാണ് ക്വാറന്റീനില്‍ കഴിഞ്ഞത്. ഇവരും ഹൃദ്രോഗിയാണ്. ഇദ്ദേഹത്തിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ സമയത്താണ് ഇവര്‍ വീട്ടിലെത്തിയത്. ഇതോടെ ഇവരുമായി ബന്ധപ്പെട്ടുവെന്ന് കരുതുന്ന മക്കള്‍ അവരുടെ കുടുംബം എന്നിവരും ക്വാറന്റീനിലാണ്.

Exit mobile version