ബാറുടമകളുടെയും, മാഫിയകളുടെയും നിയമലംഘനം കയ്യും കെട്ടി നോക്കി നില്‍ക്കുന്ന പോലീസ്, പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം; ബെന്നി ബെഹന്നാന്‍

കൊച്ചി: കരിമണല്‍ മാഫിയും, ബാറുടമകളും നിയമ ലംഘനം നടത്തിയപ്പോള്‍ നോക്കി നിന്ന സര്‍ക്കാര്‍, പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധവും ഇരട്ടത്താപ്പുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി.

സര്‍ക്കാര്‍ പ്രാവാസികള്‍ക്കെതിരെ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ഞാന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടി പോലീസ് കേസെടുക്കുകയുണ്ടായി.
തോട്ടപ്പള്ളിയില്‍ കരിമണല്‍ മാഫിയക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവിടം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അമ്പലപ്പുഴ പോലീസും കേസെടുത്തു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് സംസ്ഥാനത്തുടനീളം ബാറുകള്‍ക്ക് മുമ്പില്‍ തടിച്ച് കൂടിയവര്‍ക്കെതിരെ കേസെടുത്തതായി കണ്ടില്ലെന്നും അതോടൊപ്പം നിയമലംഘനം നടത്തി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടത്തുന്ന മാഫിയക്കെതിരെയും പോലീസ് കേസെടുത്തില്ലെന്നും ബെന്നി ബെഹ്ന്നാന്‍ പറഞ്ഞു.

ഇതോടെ ഇടത് സര്‍ക്കാര്‍ മാഫിയക്കൊപ്പമാണെന്ന യുഡിഎഫ് ആരോപണം ശരിയായി വന്നിരിക്കുകയാണെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. മാഫിയകള്‍ക്ക് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയും എന്നത് പോലീസിന്റെ വിശ്വാസ്യതയെ മാഫിയകള്‍ക്ക് അടിയറ വയ്ക്കുന്ന നടപടിയാണെന്നും ബെന്നി ബെഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version