തനിക്ക് നാക്കുപിഴ സംഭവിച്ചു, അതില്‍ ദുഃഖമുണ്ടെന്ന് പികെ ശശി എംഎല്‍എ

ഷൊര്‍ണ്ണൂര്‍: ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവന തനിക്കു വന്ന നാക്കുപിഴയായിരുന്നുവെന്ന് പികെ ശശി എംഎല്‍എ. അങ്ങനെ പറഞ്ഞതില്‍ തനിക്ക് ദുഃഖമുണ്ടെന്നും പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ലെന്നും പി.കെ.ശശി പറഞ്ഞു.

‘മാധ്യമവാര്‍ത്ത അതിശയോക്തിപരമാണ്. വാര്‍ത്തകള്‍ തന്നെ അതിശയിപ്പിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്കുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തനിക്ക് നാക്കുപിഴ സംഭവിച്ചു. അതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ല.’ പി.കെ.ശശി വ്യക്തമാക്കി.

പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍‌ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു പികെ ശശി എംഎല്‍എ വിവാദ പ്രസ്താവന നടത്തിയത്. ‘പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ്ണ സഹായവും സുരക്ഷിതത്വവും നല്കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്’ ഇതായിരുന്നു പി.കെ.ശശിയുടെ വിവാദ പ്രസ്താവന.

കൂടാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പികെ.ശശി വിശദീകരണവുമായി രംഗത്തെത്തിയത്. ”14 പേര്‍ മാത്രമേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എണ്ണി നോക്കിയിരുന്നു. ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാള്‍ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നു.’ എന്ന് എംഎല്‍എ പറഞ്ഞു.

Exit mobile version