അയ്യപ്പ ഭക്തരെ, ഒരു രൂപ പോലും ശബരിമലയില്‍ കാണിക്ക ഇടരുത്, കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം; ആഹ്വാനവുമായി കപിലാശ്രമ മഠാധിപതി

ശബരിമല സ്ത്രീപ്രവശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കഴിഞ്ഞ വര്‍ഷം 9000 ഭക്തരെയാണ് കേരള സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.

മംഗളൂരു: ‘അയ്യപ്പ ഭക്തരെ, ഒരു രൂപ പോലും ശബരിമലയില്‍ കാണിക്ക ഇടരുത്, കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം’ ഇത് ഉത്തരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതിയുടെ ആഹ്വാനമാണ് ഇത്.

സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കാതെ അയ്യപ്പഭക്തര്‍ ഒരു രൂപ പോലും ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് രാമചന്ദ്ര ഭാരതി പറയുന്നു. ദക്ഷിണ കന്നഡ അയപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പ ഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് സ്വാമിയുടെ വിവാദ പരാമര്‍ശം.

സ്വാമിയുടെ വാക്കുകള്‍;

ശബരിമല സ്ത്രീപ്രവശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കഴിഞ്ഞ വര്‍ഷം 9000 ഭക്തരെയാണ് കേരള സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. അതുകൊണ്ട് നമ്മള്‍ അയ്യപ്പ ഭക്തര്‍ കേരള സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം, കര്‍ണാടക ഉള്‍പ്പടെ കേരളത്തിന് പുറത്ത് നിന്ന് ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഒരു രൂപ പോലും കാണിക്കവഞ്ചിയിലിടരുത്. നമുക്ക് ശബരിമലയില്‍ പോകാം, പ്രാര്‍ത്ഥിക്കാം, അപ്പവും അരവണയുമൊക്കെ വാങ്ങാം. എന്നാല്‍ ഖജനാവിലേക്ക് പണം പോകുന്ന ഭണ്ഡാരത്തില്‍ പണം മാത്രംഇടരുത്. നമ്മളെല്ലാവരും വിചാരിച്ചാല്‍ ഭണ്ഡാരപ്പിരിവു വഴി ഖജനാവിലേക്ക് പോകുന്ന പണം നിയന്ത്രിക്കാനാവും. കേരളത്തിന് പുറത്ത് നിന്നാണ് ഭക്തര്‍ കൂടുതലും ശബരിമലയിലെത്തുന്നത്.

Exit mobile version