മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ കിണറ്റിലേയ്ക്ക് വീണു, ജീവന്‍ പോലും വകവെയ്ക്കാതെ ആഴത്തിലേയ്ക്ക് എടുത്ത് ചാടി ചെറിയമ്മ, ഒടുവില്‍ രണ്ടു പേര്‍ക്കും അത്ഭുത രക്ഷപ്പെടല്‍

വീഴുന്ന ശബ്ദവും കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയ പിതൃസഹോദരന്റെ ഭാര്യ ശ്രീക്കുട്ടി (24) കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.

പാലക്കാട്: മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറ്റിലേയ്ക്ക് വീണ രണ്ട് വയസുകാരന് രക്ഷകയായി ചെറിയമ്മ. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന്‍ അഭിമന്യു (രണ്ട്) ആണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണത്.

വീഴുന്ന ശബ്ദവും കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയ പിതൃസഹോദരന്റെ ഭാര്യ ശ്രീക്കുട്ടി (24) കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടനെ കുട്ടിയെ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയവര്‍ ഇവര്‍ക്ക് തുണയാവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചു. മുള്‍മുനയില്‍ നിന്ന നിമിഷമാണെങ്കിലും ചെറിയമ്മയുടെ ധീരതയില്‍ കുടുംബവും നാട്ടുകാരും പകച്ചു.

മരണത്തെ പോലും തള്ളി കിണറ്റിലേയ്ക്ക് ചാടി കുഞ്ഞു ജീവന്‍ രക്ഷിച്ച ശ്രീക്കുട്ടിയെ ജനം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. ആരെയും വിളിക്കാതെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിയുടെ ധീരതയ്ക്ക് മുന്‍പില്‍ കുടുംബം കണ്ണീരോടെ നമിച്ചു. യുവതിയുടെ സമയോചിത ഇടപെടലും മനോധൈര്യവുമാണ് കുട്ടിക്കും തുണയായത്.

Exit mobile version