‘ഇത് മിന്നല്‍ മുരളിയ്‌ക്കെതിരെയല്ല, നാടിനെതിരെയാണ്, ഈ ധാര്‍ഷ്ട്യം മുളയിലെ നുള്ളണം, വര്‍ഗ്ഗീയ തീവ്രവാദം ഈ മണ്ണില്‍ വേണ്ട’; മാലാ പാര്‍വതി

‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് നടി മാലാ പാര്‍വതി. ഇത് മിന്നല്‍ മുരളിയ്‌ക്കെതിരെയല്ല. നാടിനെതിരെയാണ്. മനുഷ്യരാണ് വലുത് എന്ന് വിശ്വസിക്കുന്നവര്‍ക്കെതിരേയാണ് ഈ കടന്നുകയറ്റം. ഈ ധാര്‍ഷ്ട്യം മുളയിലെ നുള്ളണം. വര്‍ഗ്ഗീയ തീവ്രവാദം ഈ മണ്ണില്‍ വേണ്ട എന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളം മുഴുവന്‍ സര്‍വ്വ മതങ്ങളും ചേര്‍ന്ന് ഒരുമിച്ച് കഴിയുന്നിടമാണ്. തിരുവനന്തപുരത്ത്, പാളയത്ത് മുസ്ലീം പള്ളിയും, അമ്പലവും, ക്രിസ്ത്യന്‍ പള്ളിയും മാര്‍ക്കറ്റും ഒരേ ഇടത്താണ്. ഇത്രേം വര്‍ഷമായിട്ടും ഒന്നും വ്രണപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആലുവ കാലടി മണപ്പുറത്ത് 80 ലക്ഷം മുടക്കി പണിത മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് കഴിഞ്ഞ ദിവസം വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത് കളഞ്ഞത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ശ്രീ നാരായണ ഗുരുസ്വാമി, 1924-ല്‍ (മാര്‍ച്ച് 3, 4) സര്‍വ്വമതസമ്മേളനം നടത്തിയ അദ്വയിതാശ്രമവും ഇവിടെ തന്നെയാണ്. സനാതന ധര്‍മ്മം പാലിക്കുന്നവര്‍ എന്ന് വാദിക്കുന്ന ഇവര്‍ ‘അദ്വയിതം’ എന്ന് കേട്ടിട്ടുണ്ടെങ്കില്‍. ആ ആദ്വയിതം പ്രചരിപ്പിക്കുന്ന അതേ ആശ്രമത്തിന്റെ മുന്നിലാണ് പ്രസ്തുത സ്ഥലം. താഴെ. കൊടുത്തിരിക്കുന്ന കത്ത് വായിക്കുന്നവര്‍, ഇതും ഓര്‍ക്കണം.നമ്മുടെ സംസ്‌ക്കാരത്തെ തകര്‍ക്കാന്‍ ഈ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് സാധിക്കാത്തതിന് പല അടിസ്ഥാനങ്ങളുണ്ട്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത, സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സംസ്‌ക്കാരമുണ്ട്, വയലാര്‍ രചിച്ച ‘പെരിയാറെ പെരിയാറെ’ എന്ന ഗാനശകലം ഇവിടെ പ്രസക്തമാണ്.

‘മലയാറ്റൂര്‍ പള്ളിയില്‍,പെരുന്നാള് കൂടണംശിവരാത്രി കാണേണം നീ,ആലുവ ശിവരാത്രി കാണേണം നീ ‘ നാടാകെ തെളിനീര് നല്‍കി,നാടോടിപ്പാട്ട് പാടുന്ന പെരിയാര്‍ ഈ സംസ്‌ക്കാരത്തിന്റെ പ്രതീകമാണ്.ആ ആറും, കരയും, മണപ്പുറവും എന്നല്ല. ഈ കേരളം മുഴുവന്‍ സര്‍വ്വ മതങ്ങളും ചേര്‍ന്ന് ഒരുമിച്ച് കഴിയുന്നിടമാണ്. തിരുവനന്തപുരത്ത്, പാളയം എന്ന സ്ഥലത്ത്.. മുസ്ലീം പള്ളിയും, അമ്പലവും, ക്രിസ്ത്യന്‍ പള്ളിയും മാര്‍ക്കറ്റും ഒരേ ഇടത്താണ്. ഇത്രേം വര്‍ഷമായിട്ടും ഒന്നും വ്രണപ്പെട്ടിട്ടില്ല. താഴെ കൊടുത്തിരിക്കുന്ന തീവ്രവാദിയുടെ, കത്ത് വായിക്കുമ്പോള്‍ വ്യക്തമാകുന്നില്ലേ.. ഇത് മിന്നല്‍ മുരളിയ്‌ക്കെതിരെയല്ല. നാടിനെതിരെയാണെന്ന്.. മനുഷ്യരാണ് വലുത് എന്ന് വിശ്വസിക്കുന്നവര്‍ക്കെതിരേയാണ് ഈ കടന്നുകയറ്റം.ഈ ധാര്‍ഷ്ട്യം മുളയിലെ നുള്ളണം. വര്‍ഗ്ഗീയ തീവ്രവാദം ഈ മണ്ണില്‍ വേണ്ട.

Exit mobile version