ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് സൂരജ്, അവനെ വീട്ടിലേക്ക് കയറ്റരുതെന്ന് ഉത്രയുടെ ബന്ധുക്കള്‍, തെളിവെടുപ്പിനിടെ അഞ്ചലിലെ വീട്ടില്‍ നാടകീയ സംഭവങ്ങള്‍

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. രാവിലെ ആറരയോടെയാണ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി.

ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. കനത്ത സുരക്ഷയില്‍ അതീവ രഹസ്യമായിട്ടാണ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചത്. പാമ്പിനെ കൊണ്ടുവന്ന്‌ വച്ച സ്ഥലങ്ങളെല്ലാം ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തു. പാമ്പിനെ കൊണ്ടുവന്ന കുപ്പി പരിശോധനയില്‍ കണ്ടെത്തി.

ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് തെളിവെടുപ്പിനിടെ സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. അവനെ വീട്ടിലേക്ക് കയറ്റല്ലേ സാറെ എന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ ബന്ധുക്കള്‍ പൊട്ടിത്തെറിച്ചു. പോലീസ് ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയത്.

ഉത്രയുടെ സ്വര്‍ണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഇന്നലെയാണ് സൂരജിനെയും ഇയാള്‍ക്ക് പാമ്പിനെ നല്‍കിയ സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം സൂരജിനെയും പാമ്പ് സുരേഷിനെയും കോടതിയില്‍ ഹാജരാക്കും.

വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകളും സൂരജിനും കൂട്ടുപ്രതിക്കുമെതിരെ ചുമത്തിയിട്ടുണ്ട്. സൂരജിന്റെ സഹാഹിയായ സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെക്കൂടി കണ്ടെടുത്തു. ഉത്രയെ രണ്ടാമതു കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തും. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

Exit mobile version