വരനും വധുവിനും അതിര്‍ത്തി കടക്കാന്‍ പാസ് ലഭിച്ചില്ല; കുമളി ചെക്ക്‌പോസ്റ്റില്‍ വച്ച് ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം

ഇടുക്കി: അതിര്‍ത്തി കടക്കാന്‍ പാസ് ലഭിക്കാത്തതിനാല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വച്ച് വിവാഹിതരായി നവദമ്പതികള്‍. തമിഴ്‌നാട് സ്വദേശി പ്രസാദ്, കേരള വണ്ടിപ്പെരിയാര്‍ സ്വദേശി ഗായത്രിയുമാണ് അതിര്‍ത്തിയില്‍ വച്ച് വിവാഹിതരായത്.

കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്ത സമയത്തില്‍ അതിര്‍ത്തി കടക്കാന്‍ പ്രസാദിന് പാസ് ലഭിച്ചില്ല. മാത്രമല്ല ഗായത്രിയ്ക്ക് തമിഴ്‌നാട്ടിലേക്ക് പോകാനും പാസ് ലഭിച്ചില്ല. തുടര്‍ന്നാണ് ചെക്ക്‌പോസ്റ്റില്‍ വച്ച് ഇരുവരും വിവാഹിതരായത്. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ക്ഷേത്രത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.

കേരളാ – തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ കുമളിയില്‍ കുമളി പോലീസും, റവന്യൂ ഡിപ്പാര്‍ട്‌മെന്റും, വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു. വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്‌നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്‌നാട് പുതുപെട്ടിയിലെ വീട്ടിലേക്കു മടങ്ങി.

Exit mobile version