പലഹാരം കഴിക്കും മുമ്പ് സൂക്ഷിക്കണം; പഴയ പലഹാര പാക്കറ്റുകളില്‍ പുതിയ തിയ്യതി, വില്‍പ്പനയ്ക്ക് വെച്ചത് 20 ചാക്ക് പലഹാരം; കാഴ്ച കണ്ട് അമ്പരന്ന് നഗരസഭ അധികൃതര്‍

ആറ്റിങ്ങല്‍: തെറ്റായ നിര്‍മ്മാണ തീയതി രേഖപ്പെടുത്തി വില്‍പ്പനയ്ക്കായി വെച്ച പലഹാരം നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രി സബ്‌സെന്ററിന്റെ സമീപത്തായുള്ള പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ആകസ്മികമായി നടത്തിയ പരിശോധനയിലാണ് തെറ്റായ നിര്‍മ്മാണ തീയതി രേഖപ്പെടുത്തിയ പലഹാരങ്ങള്‍ പിടികൂടിയത്.

വലിയകുന്ന് താലൂക്ക് ആശുപത്രി സബ്‌സെന്ററിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയതായിരുന്നു നഗരസഭ അധികൃതര്‍. ഇതിന് അടുത്തുള്ള പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ആകസ്മികമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ കേടുപാട് സംഭവിച്ച പലഹാര നിര്‍മ്മാണ യൂണിറ്റില്‍ വില്പനയ്ക്കായി പാക്കറ്റിലാക്കി സാധനങ്ങള്‍ സൂക്ഷിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്നാണ് പരിശോധന നടത്തിയത്. പലഹാരം നിര്‍മ്മിച്ച ശേഷം ഒരാഴ്ചയ്ക്ക് ശേഷമുള്ള തിയതി രേഖപ്പെടുത്തിയാണ് വില്പ്പനയ്ക്ക് വച്ചിരിക്കുന്നത്. മെയ് 26 ന് നിര്‍മ്മാണ തിയതി രേഖപ്പെടുത്തിയ പലഹാരങ്ങള്‍ മെയ് 20ന് പിടിച്ചെടുത്തതോടെയാണ് കള്ളി പൊളിഞ്ഞത്.

ഇവയുടെ യഥാര്‍ത്ഥ നിര്‍മ്മാണ തിയതി ഇനിയും വ്യക്തമല്ല. ഇത്തരത്തില്‍ 20 ചാക്ക് പലഹാരമാണ് അധികൃതര്‍ പിടിച്ചെടുത്തത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച പലഹാര നിര്‍മ്മാണ യൂണിറ്റിന്റെ ലൈസന്‍സ് റദ്ദാക്കി. ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭാ ആരോദ്യവിഭാദം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വലിയ രീതിയില്‍ തെറ്റായ നിര്‍മ്മാണ തീയതിയുമായി പലഹാരങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന്‌ പാളിയത്. നഗരസഭയിലെ സമാനമായ മറ്റ് യൂണിറ്റുകളിലും പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Exit mobile version