കേന്ദ്രം നല്‍കിയത് കോവിഡ് പ്രതിരോധത്തിനുള്ള അധികസഹായമല്ല: കോവിഡ് ഇല്ലെങ്കിലും കിട്ടേണ്ട സഹായമാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് അനുവദിച്ച 314 കോടി രൂപ അധിക സഹായമല്ല. അത് ദുരന്ത പ്രതികരണ നിധിയിലേയ്ക്ക് അനുവദിക്കുന്ന തുകയാണ്. കോവിഡ് ഇല്ലെങ്കിലും കേന്ദ്രം നല്‍കേണ്ട തുകയാണ്. ദുരന്തപ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ് 19 പ്രതിരോധിക്കാനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

314 കോടി രൂപയാണ് കേരളത്തിന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേന്ദ്രവിഹിതമായി നിശ്ചയിച്ചത്. ഇപ്പോള്‍ കിട്ടിയത് അതിന്റെ പകുതിയായ 157 കോടി രൂപയാണ്. കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ധനകാര്യ കമ്മീഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള അധിക പരിഗണനാ വിഷയമായി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ദുരന്തപ്രതികരണ നിധിയില്‍ നിന്നും കേരളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചിലവുകള്‍ നിര്‍വഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നല്‍കി. ഇങ്ങനെ ആകെ 32 കോടി രൂപ നല്‍കിയിട്ടുണ്ട്. മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തിന്റെ 25% മാത്രമേ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിടാന്‍ കഴിയൂ. 10% ഉപകരണങ്ങള്‍ വാങ്ങുന്നതിനായും ഉപയോഗിക്കാം.

എസ്ഡിആര്‍എഫ് തുകയില്‍ ഇക്കാര്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. കേരളം ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നത്. കോവിഡ് 19-നെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഖ്യാതങ്ങളെ കുറിച്ച് പഠനം നടത്താന്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്സേഷന്‍ ഈ രണ്ട് സംവിധാനങ്ങളും ചുമതല ഏറ്റെടുത്തിരുന്നു. രണ്ട് കൂട്ടരുടെയും റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടുണ്ട്.

ഗിഫ്റ്റിന്റെ റിപ്പോര്‍ട്ടിലെ അനുമാനപ്രകാരം നമ്മുടെ ആഭ്യന്തര വരുമാനത്തില്‍ ശരാശരി 165657 കോടി രൂപയുടെ നഷ്ടം വരുമെന്ന് ബജറ്റ് എസ്റ്റിമേറ്റിലെ 114636-ല്‍ നിന്നും നമ്മുടെ റവന്യൂ വരുമാനം 81180 കോടി രൂപയായി കുറയുമെന്നും കണക്കാക്കിയിട്ടുണ്ട്. റവന്യൂ വരുമാന നഷ്ടം 35455 കോടി രൂപയാണ്. സാമൂഹിക ക്ഷേമ ചിലവുകള്‍ അടക്കമുള്ള ചിലവുകള്‍ അതേപടി തുടരുകയും ചെയ്താല്‍ റവന്യു കമ്മിയും ധനകമ്മിയും വര്‍ധിക്കും.

സര്‍ക്കാരിന്റെ ചിലവുകളില്‍ സാധ്യമായ ക്രമീകരണങ്ങള്‍ വരുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഒരു ധ്രുത പഠനം നടത്തി ജൂണ്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമ്പത്തിക വിദഗ്ധനും സിഡിഎസ് ഡയറക്ടറുമായ ഡോ. സുനില്‍മാണി അധ്യക്ഷനും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പൊതുവായി വരുമാന നഷ്ടം ഉണ്ടായിരിക്കേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധനകാര്യ ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനം ആക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ അവരുടെ വായ്പാ പരിധി 5.5% ആയി ഈയിടെ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 3% ആയി തുടരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല.

Exit mobile version