മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി; ചുമതല താല്‍കാലികമായി വെള്ളമുണ്ട എസ്‌ഐയ്ക്ക്

മാനന്തവാടി: മാന്തവാടി പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. നിലവില്‍ പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള 22 പോലീസുകാരുടേയും സ്രവം പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷന്റെ താല്‍ക്കാലിക ചുമതല വെള്ളമുണ്ട എസ്‌ഐയ്ക്ക് കൈമാറിയിരിക്കുകയാണ്. മാനന്തവാടി സ്റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും. മാനന്തവാടി സബ് ഡിവിഷനിലെ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ ഉപയോഗിച്ച് മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ ഹോട്‌സ്‌പോട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മാനന്തവാടി ഡിവൈഎസ്പിയും, സിഐയും ഉള്‍പ്പടെ അന്‍പത് പോലീസുദ്യോഗസ്ഥരും, ബത്തേരി സ്റ്റേഷനിലെ ഇരുപത് പോലീസുകാരുമാണ് നിരീക്ഷത്തിലുള്ളത്. ഇതില്‍ മാനന്തവാടി ഡിവൈഎസ്പിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയെന്നോണം ജില്ലാ പോലീസ് മേധാവിയും വീട്ടില്‍ നിരീക്ഷണത്തിലായത്.

Exit mobile version