ചികിത്സയ്ക്കായി കരുതിവെച്ച 16,000 രൂപ ജനല്‍ക്കമ്പിയിലൂടെ വടി നീട്ടി കവര്‍ന്നു; പ്രാവിനെ മുറിവേല്‍പ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചും മോഷണശ്രമം; ഞെട്ടലില്‍ കോടന്നൂര്‍ നിവാസികള്‍

വീണ്ടും നാടിനെ നടുക്കി മോഷണങ്ങള്‍ പെരുകുന്നു.

തൃശൂര്‍: വീണ്ടും നാടിനെ നടുക്കി മോഷണങ്ങള്‍ പെരുകുന്നു. ചേര്‍പ്പ് കോടന്നൂരില്‍ വീടിന്റെ ജനലിന്റെ കമ്പിക്കിടയിലൂടെ വടി നീട്ടി ബാഗിലിരുന്ന 16000 രൂപ കവര്‍ന്നു. ഇതിന് തൊട്ടുമുന്‍പായി അയല്‍വീട്ടില്‍ പ്രാവിനെ മുറിവേല്‍പിച്ചു പറപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചും മോഷണശ്രമം നടന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കോടന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തെക്കൂട്ട് കുട്ടന്റെ വീട്ടിലാണ് മോഷണം നടന്നത്.ആശുപത്രിയില്‍ കഴിയുന്ന കുട്ടന്റെ ചികിത്സയ്ക്കായി മാറ്റിവച്ച 16,000 രൂപയാണ് മോഷണം പോയത്. പണം ബാഗിലാക്കി ഫ്രിഡ്ജിന് മുകളിലാണ് വച്ചിരുന്നത്. മോഷ്ടാവ് ഗ്രില്ലിന്റെ വിടവിലൂടെ വടി നീട്ടി ബാഗ് എടുക്കുകയായിരുന്നു. മോഷണം നടക്കുമ്പോള്‍ കുട്ടന്റെ രണ്ടു പെണ്‍മക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു.

ഇതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് കുട്ടന്റെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ അയല്‍വാസിയുടെ വീട്ടില്‍ വിചിത്രമായ രീതിയില്‍ മോഷണശ്രമം നടന്നത്. വീട്ടുകാര്‍ കിടന്നുറങ്ങുന്ന മുറിയുടെ ജനലിനു പുറത്ത് ചിറകടി ശബ്ദം കേട്ട് ഷീബയുടെ അമ്മ തങ്കയാണ് ആദ്യം ഉറക്കമുണര്‍ന്നത്.

ശബ്ദം എന്താണെന്നറിയുവാന്‍ ഇവര്‍ തുറന്നു കിടന്ന ജനലിലൂടെ നോക്കാന്‍ വന്നപ്പോള്‍ മോഷ്ടാവ് തങ്കയുടെ കഴുത്തിലെ മാലപൊട്ടിക്കാന്‍ കൈ അകത്തേക്കു നീട്ടി. ഞെട്ടിമാറിയ തങ്ക ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.പിന്നീട് വീട്ടുകാര്‍ ചിറകടി ശബ്ദം കേട്ട ഭാഗത്തു പരിശോധന നടത്തിയപ്പോള്‍ മുറിവേറ്റു ചത്ത നിലയില്‍ പ്രാവിനെ കണ്ടെത്തി.

Exit mobile version