സമൂഹ അടുക്കള ബിരിയാണി കടയാക്കി; ഒറ്റ ദിവസത്തെ ലാഭം 80,000 രൂപ, തുക ദുരിതാശ്വാസ നിധിയിലേയ്ക്കും, നല്ല മാതൃക

കണ്ണൂര്‍: സമൂഹ അടുക്കള ബിരിയാണി കടയാക്കി ലാഭം വന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി പായം പഞ്ചായത്ത്. കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് സമൂഹ അടുക്കള ബിരിയാണി കടയാക്കി മാറ്റിയത്.

ഒറ്റ ദിവസത്തിലെ ലാഭം 80000 രൂപയാണ്. ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയതും. 100 രൂപ പ്രകാരം ബിരിയാണി വിറ്റതില്‍ നിന്നു ചെലവ് കഴിച്ചുള്ള തുകയാണിത്. 2000 ബിരിയാണിയുടെ ഓര്‍ഡര്‍ പ്രതീക്ഷിച്ചിടത്ത് വിറ്റു പോയത് 4140 ബിരിയാണിയാണ്. അടുത്ത ദിവസം തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രസിഡന്റ് എന്‍ അശോകന്‍ പറഞ്ഞു.

44 ദിവസം കൊണ്ട് 7000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയ അടുക്കളയിലാണ് ഇന്നലെ ബിരിയാണി വച്ചത്. വാര്‍ഡ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് അംഗങ്ങളും സന്നദ്ധ സംഘടനകളും കുടുംബശ്രീയും മുഖേനയാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്. സാമൂഹിക അകലം പാലിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

Exit mobile version