നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു, എന്നാല്‍ പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ആരും ഇല്ല, വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോള്‍ സര്‍ക്കാരും ഇല്ല, നന്ദികേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും; അഷ്റഫ് താമരശേരി

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കാനുളള ദൗത്യത്തിന് രാജ്യം വ്യാഴാഴ്ച തുടക്കമിടുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ വിമാന ടിക്കറ്റ് അടക്കമുളള യാത്രാച്ചിലവ് പ്രവാസികള്‍ സ്വന്തമായി തന്നെ വഹിക്കണം.

സംഭവത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്ന വിമര്‍ശനവും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാനുളള ക്രമീകരണം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി. പ്രവാസികളുടെ അദ്ധ്വാനത്തിന്റെയും, എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിന്റെയും,ചോര നീരാക്കി ഉണ്ടാക്കിയതിന്റെ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെ അടിസ്ഥാനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു. പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ആരും ഇല്ല.കടം മേടിച്ചും നാടിന് ഒരു ആവശ്യവന്നപ്പോള്‍ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്,വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോള്‍ സര്‍ക്കാരും ഇല്ല, ആരും ഇല്ല,ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.


അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദാരിദ്രത്തിന്റെയും,വിശപ്പിന്റെയും ഒരു കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു.

ജീവിതസാഹചര്യങ്ങള്‍ മൂലം ഞങ്ങള്‍ക്ക് നാടുവിടേണ്ടി വന്നു.അങ്ങനെ വിദേശത്ത് പ്രവാസം അനുഭവിക്കുന്നവര്‍ ഞങ്ങള്‍ പ്രവാസികളായി.

പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റന്‍തോണിയായ ‘ലാഞ്ചില്‍ കയറി നാടുവിടുമ്പോള്‍ അക്കരെയെത്തുമോ എന്ന്
പോലും ഉറപ്പില്ലാതെയാണ് ഞങ്ങളുടെ പൂര്‍വ്വികര്‍ ആദ്യമായി ഇവിടെ വന്നത്

സ്വപ്നഭൂമിയായ,കേട്ടുകേള്‍വി മാത്രമുളള അറബിനാട്ടിലേക്കുളള അവരുടെ യാത്ര ദുരിതം നിറഞ്ഞത് തന്നെയായിരുന്നു.

അവിടെ നിന്ന് തുടങ്ങിയ അദ്ധ്വാനത്തിന്റെയും,എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിന്റെയും,ചോര നീരാക്കി ഉണ്ടാക്കിയതിന്റെ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെ അടിസ്ഥാനം

പ്രവാസികള്‍ എന്തായിരുന്നൂ,
പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ല

പ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങള്‍ എന്തൊക്കെയാണ്.

ഇന്ന് കേരളത്തില്‍ കാണുന്ന
നല്ല സ്‌കൂളുകള്‍ക്ക് കാരണം പ്രവാസി

നല്ല കോളേജുകള്‍ക്ക് കാരണം പ്രവാസി

വലിയ ആശുപത്രികള്‍ വരാന്‍ കാരണം പ്രവാസി

വിമാനത്താവളങ്ങള്‍ വരാന്‍ കാരണം പ്രവാസി.

വിനോദ സഞ്ചാര മേഖലകളിലെ വികസനത്തിന് കാരണം പ്രവാസി

സ്മാര്‍ട്ട് സിറ്റി വരാന്‍ കാരണം പ്രവാസി

ബഹുനില കെട്ടിടങ്ങള്‍ വരാന്‍ കാരണം പ്രവാസി

വലിയ ഷോപ്പിംഗ് മാളുകള്‍ വരാന്‍ കാരണം പ്രവാസി.

വ്യവസായസംരംഭങ്ങള്‍ വരാന്‍ കാരണം പ്രവാസി.

ലോകത്ത് ഇന്‍ഡ്യക്കാരുടെ പ്രശസ്തി ഉയര്‍ത്താന്‍ കാരണം പ്രവാസി

ആരാധനാലയങ്ങള്‍ ഉയരാനും വളരാനും കാരണം പ്രവാസി.

നാട്ടില്‍ പ്രളയം വന്നാല്‍ പ്രവാസിയുടെ
സഹായം വേണം

ഇലക്ഷന്‍ വന്നാല്‍ എല്ലാ പാര്‍ട്ടികാര്‍ക്കും
പ്രവാസിയെ വേണം

പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ചാര്‍ട്ട് ചെയ്ത്
വിമാനത്തില്‍ പ്രവാസി വരണം.

സുനാമി വന്നാല്‍ പ്രവാസിയുടെ സഹായം വേണം

ഓഖി ദുരന്തം ഉണ്ടായാല്‍ പ്രവാസിയുടെ സഹായം വേണം.

അങ്ങനെ നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു.

പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ആരും ഇല്ല.കടം മേടിച്ചും നാടിന് ഒരു ആവശ്യവന്നപ്പോള്‍ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്,വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോള്‍ സര്‍ക്കാരും ഇല്ല, ആരും ഇല്ല,ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും.

ഓര്‍ക്കുക അധികാരികളെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിന്റെ, വിയര്‍പ്പിന്റെയും ഗന്ധം നമ്മുടെ നാടിന്റെ വികസനത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്.

ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളും കൈമുതലായിട്ടുളളവരാണ് ഞങ്ങള്‍,

സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് രീതിയെങ്കിലും ഞങ്ങള്‍ തോല്‍ക്കാനോ, ഞങ്ങളെ തോല്‍പ്പിക്കുവാനോ കഴിയില്ല.

Exit mobile version