‘കെളവന് കല്യാണം, അച്ഛനെയും മോളെയും പോലെ, അലുവയും മത്തിക്കറിയും’; ഇതെല്ലാം ഒരു ശരാശരി മലയാളിയുടെ ലൈംഗിക ഫ്രസ്‌ട്രേഷന്‍, ചെമ്പന്‍ വിനോദിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ഷാഫി പൂവത്തിങ്കല്‍

കൊച്ചി: താരവിവാഹങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, ലോക്ക്ഡൗണിനിടെ വമ്പന്‍ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് പ്രശസ്ത നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായത്. തന്റെ കല്യാണം കഴിഞ്ഞ വിവരം ചെമ്പന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

കോട്ടയം സ്വദേശിനിയായ മറിയം തോമസ് ആണ് ചെമ്പന്റെ വധു. വിവാഹം കഴിഞ്ഞ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ചെമ്പന്‍ വിനോദ് പങ്കുവെച്ചിരുന്നു. തുടര്‍ന്ന് സിനിമാ ലോകത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് ചെമ്പന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

എന്നാല്‍ ചെമ്പന്റെയും മറിയത്തിന്റെയും ചിത്രങ്ങള്‍ക്ക് താഴെ ചിലര്‍ അപവാദ പ്രചാരണവും നടത്തുന്നുണ്ട്. ഇത്തരം അപവാദ പ്രചാരണം നടത്തുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഷാഫി പൂവത്തിങ്കല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പില്‍ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്. അവരുടെ മനസ്സില്‍ ആഴത്തില്‍ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാന്‍ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങള്‍ ആണ് ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളുമെന്ന് ഷാഫി കുറിച്ചു.

ചെമ്പന്‍ വിനോദിന്റെ കാര്യത്തില്‍ സിനിമാക്കാരടക്കം ചേര്‍ന്ന് സൃഷ്ടിച്ച് വെച്ചിട്ടുള്ള സിനിമക്കാര്‍ പൊതു സമൂഹത്തിന്റെ സൃഷ്ടിയാണെന്നുള്ള തെറ്റായ ബോധം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്.പൊതുമുതലായത് കൊണ്ട് തന്നെ അവര്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് വിശ്വാസിക്കുന്ന കുറെ അല്പബുദ്ധികളും നമുക്കിടയിലുണ്ടെന്നും ആ ചീഞ്ഞ ബോധങ്ങളും വലിച്ചെറിഞ്ഞേ തീരുവെന്നും ഷാഫി പറയുന്നു.

ഷാഫി പൂവത്തിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ…

അലുവയും മത്തിക്കറിയും,
അച്ഛനും മോളും,
അ# ഭാഗ്യം
കുറച്ച് കാലം കഴിഞ്ഞാല്‍ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില,
പരട്ട കെളവന് കല്യാണം

ചെമ്പന്‍ വിനോദിന്റെ വിവാഹ വാര്‍ത്തക്ക് കീഴിലെ ,കൊറോണയെ പൊരുതി തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന പ്രബുദ്ധ മലയാളികളുടെ ചില ‘സഭ്യമായ’ പ്രതികരണങ്ങളാണ്.
ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പില്‍ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്.

അവരുടെ മനസ്സില്‍ ആഴത്തില്‍ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാന്‍ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങള്‍ ആണ് ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളും.

മനുഷ്യര്‍ക്ക് പലതരം ഫ്രസ്‌ട്രേഷനുകള്‍ ഉണ്ടാകും .അതില്‍ മലയാളി സമൂഹത്തില്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത് ലൈംഗിക ഫ്രസ്‌ട്രേഷന്‍ തന്നെയാണ്.
അതിനുള്ള കാരണം എന്തെന്നാല്‍ മലയാളികള്‍ക്ക് ലൈംഗികതക്കായി എളുപ്പത്തില്‍ ലഭ്യമാകുന്നതും സാമൂഹിക ദൃഷ്ടിയില്‍ അംഗീകരിക്കപ്പെട്ടതുമായ ഒരേ ഒരു സാധ്യത വ്യവസ്ഥാപിത വിവാഹം മാത്രമാണ്.ആ വിവാഹത്തിനാണെങ്കില്‍ പല ചട്ടക്കൂടുകളുമുണ്ട്.

ആണിന്റെയും പെണ്ണിന്റെയും ജാതി,മതം , പ്രായം, പാരമ്പര്യം സൗന്ദര്യം,തുടങ്ങിയ പല മാനദണ്ഡങ്ങളുടെയും പരിശോധന കഴിഞ്ഞ് മാത്രമേ ആ സ്ഥാപനകത്തു നിന്നും ഒരു ഇണയെ കിട്ടു.
അതായത് പല മനുഷ്യരും മേല്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ തട്ടി വിവാഹം എന്ന സ്ഥാപനത്തിന് പുറത്തായി പോകാം.
ഉദാഹരണത്തിന് പ്രായക്കൂടുതലുള്ള ഒരാണിനോ വിധവയായ ഒരു സ്ത്രീക്കോ ആ വ്യക്തി ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ ലഭിക്കാന്‍ ആണ്‍ പെണ്‍ ബന്ധത്തിന് വ്യവസ്ഥാപിത വിവാഹത്തെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തില്‍ പ്രയാസമാണ്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി വിവാഹത്തിനായി(ലൈഗികതക്കായി) നല്ലൊരു പ്രായം തികയുന്നത് വരെ കാത്തിരിക്കുകയും വേണം.കാത്തിരുന്നാല്‍ തന്നെ ദാമ്പത്യ ലൈംഗികത പല കാരണങ്ങള്‍ കൊണ്ടും അസംതൃപ്തികളില്‍ അകാലചരമം പ്രാപിക്കാനും കാരണങ്ങള്‍ നിരവധിയാണ്.
വിവാഹേതര ലെഗിറ്റിമേറ്റ് ബന്ധങ്ങളോ ഉത്തരേന്ത്യയിലെ പോലെ വേശ്യാലയങ്ങളോ(ഉത്തരേന്ത്യന്‍ വേശ്യാലയ മാതൃകകളോട് യോജിപ്പില്ല) കൂടിയില്ലാത്ത കേരള സമൂഹത്തില്‍ സ്വഭാവികമായും ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്‌ട്രേഷന്‍ അനുഭവിച്ചിലെങ്കിലേ അത്ഭുതമുള്ളു.

ഇനി വ്യവസ്ഥാപിത വിവാഹത്തിന്റെ ചട്ടക്കൂടുകളെ പൊളിച്ചു കളയാന്‍ ആത്മവിശ്വാസവും കഴിവുമുള്ള ഒരു ചെമ്പന്‍ വിനോദോ, അല്ലെങ്കില്‍ വ്യവസ്ഥാപിത വിവാഹത്തിന് പുറത്ത് ലിവിങ് റിലേഷന്‍ഷിപ്പോ പ്രണയമോ നയിക്കാന്‍ കഴിവും ധൈര്യവുമുള്ള മറ്റാരെങ്കിലുമോ പാരമ്പര്യ വഴക്കങ്ങളില്‍ നിന്നും വിരുദ്ധമായ ആരോഗ്യകരമായ ഒരു ആണ്‍-പെണ്‍ ബന്ധം പുലര്‍ത്തുന്നത് കണ്ടാല്‍ മേല്‍ പറഞ്ഞ ശരാശരി ഫസ്‌ട്രേറ്റഡ് മലയാളിക്ക് സ്വഭാവികമായും കുരുപൊട്ടും.തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടരുതെന്നുള്ള വെറും മനുഷ്യ സഹജമായ കുശുമ്പ്!

അതിന്റെ പുറത്ത് നിന്ന് അവര്‍ ഇത്തരം ബന്ധങ്ങളെ സദാചാര നിഷ്ഠ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ച് സ്വയം ആശ്വാസം കണ്ടെത്തും. പക്ഷേ അപ്പോഴും സദാചാര വെറിയന്‍മാര്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടുന്നില്ല.They are not treating the cause.
അവരുടെ യഥാര്‍ത്ഥ പ്രശ്‌നം അവരുടെ ഉപബോധ മനസ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള ആണ്‍ പെണ്‍ ബന്ധം പുലര്‍ത്തുന്നതിന് വേണ്ട കഴിവോ( കഴിവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് mental quality) സാമൂഹിക കീഴ്വഴക്കങ്ങളെ പൊട്ടിച്ചെറിയാനുള്ള ആത്മവിശ്വാസമോ അവര്‍ക്കില്ല എന്നതാണ്.

അത് കൊണ്ട് തന്നെ സദാചാര വെറിയന്‍മാരേ,
നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങള്‍ തടയാന്‍ നടന്നത് കൊണ്ടോ ചെമ്പന്‍ വിനോദിനെ അധിക്ഷേപിച്ചത് കൊണ്ടോ നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം തീരാന്‍ പോകുന്നില്ല.
നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്.അതിനുള്ള ആരോഗ്യകരമായ പരിഹാരം നിങ്ങള്‍ തന്നെ കണ്ടെത്തു.
ചുരുങ്ങിയ പക്ഷം ഒന്ന് പ്രണയിക്കാന്‍ ശ്രമിക്കൂ..
നിങ്ങളേയും ഈ നാടിനെയും രക്ഷിക്കൂ.

ചെമ്പന്‍ വിനോദിന്റെ കാര്യത്തില്‍ സിനിമാക്കാരടക്കം ചേര്‍ന്ന് സൃഷ്ടിച്ച് വെച്ചിട്ടുള്ള സിനിമക്കാര്‍ പൊതു സമൂഹത്തിന്റെ സൃഷ്ടിയാണെന്നുള്ള തെറ്റായ ബോധം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്.പൊതുമുതലായത് കൊണ്ട് തന്നെ അവര്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് വിശ്വാസിക്കുന്ന കുറെ അല്പബുദ്ധികളും നമുക്കിടയിലുണ്ട്.
ആ ചീഞ്ഞ ബോധങ്ങളും വലിച്ചെറിഞ്ഞേ തീരു.

നടന്‍ ചെമ്പന്‍ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍??

Exit mobile version