മകളുമായി കതിര്‍മണ്ഡപത്തിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് അച്ഛന് ദാരുണാന്ത്യം

കൊയിലാണ്ടി : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അച്ഛന്‍ കാര്‍ യാത്രയ്ക്കിടെ മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി.എസ്. പരമേശ്വരന്‍ മൂത്തത് (62) ആണ് മരിച്ചത്. ബുധനാഴ്ച നടക്കേണ്ട മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മകള്‍ കാര്‍ത്തികയുടെയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടില്‍വെച്ച് നടക്കേണ്ടതായിരുന്നു.

ഇതിനായി പരമേശ്വരന്‍ മൂത്തതും മകളും മകന്‍ കണ്ണനും മാത്രമാണ് വൈക്കത്തുനിന്ന് വന്നത്. ലോക്ക് ഡൗണായതിനാല്‍ യാത്രാനിബന്ധനകള്‍ പാലിച്ചുകൊണ്ട് അനുവാദത്തോടെയാണ് ഇവര്‍ പുറപ്പെട്ടത്. എന്നാല്‍ യാത്രയ്ക്കിടെ വടകര പയ്യോളിക്കടുത്ത് എത്തിയപ്പോള്‍ പരമേശ്വരന്‍ മൂത്തത് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരന്‍ മൂത്തത്. ഭാര്യ: പരേതയായ ജലജ

Exit mobile version