ക്വാറെന്റെന്‍ ലംഘിച്ച് രഹസ്യ ഭാര്യയുടെ അടുത്ത് പോയി, പണി പാലും വെള്ളത്തില്‍ കൊടുത്ത് പോലീസ്, ആദ്യ ഭാര്യയുടെ വക നല്ല മുട്ടന്‍ പണിയും

കാളികാവ്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും പലരും ഇത് അത്ര ഗൗരവമായി എടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിനും കൂട്ടംകൂടി നിന്നതിനും നിരവധി പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിക്കാതെ രണ്ടാംഭാര്യയുടെ വീട്ടിലേക്ക് മുങ്ങിയയാള്‍ക്ക് മുട്ടന്‍പണി കിട്ടി. രഹസ്യമായി നടത്തിയ രണ്ടാംവിവാഹ രഹസ്യവും പുറത്തായി, മാത്രമല്ല, ഒരുമാസം ക്വാറന്റൈനില്‍ കഴിയേണ്ടിയും വന്നു… പിന്നെ കേസും.

കായംകുളം സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയത്.നാലുവര്‍ഷം മുമ്പാണ്‌
ഇയാള്‍ ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം ചെയ്തത്. ഇയാള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളായതിനാല്‍ നാട്ടില്‍ എത്തിയ ശോഷം 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അധികൃതരുടെ സമ്മതപത്രത്തോടെ പുറത്തിറങ്ങിയ ഇയാള്‍ അടുത്ത ദിവസം തന്നെ രണ്ടാംഭാര്യയെ കാണാനായി മലപ്പുറത്തേക്ക് പോയി. എന്നാല്‍ വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസും ആരോഗ്യവകുപ്പും അവിടെയെത്തി.

28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതോടെ മൂന്നാംദിവസം അമ്പത്തഞ്ചുകാരന്‍ രണ്ടാംഭാര്യയുടെ വീട്ടില്‍ നിന്നും മുങ്ങി നേരെ കായംകുളത്ത് തന്നെ തിരിച്ചെത്തി.

പുലരുംമുമ്പേ മുങ്ങിയ ഇയാളെക്കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ വി. ശശിധരന്‍ കായംകുളം സ്‌പെഷ്യല്‍ബ്രാഞ്ച് എ.എസ്.ഐ ഷാജഹാനെ അറിയിച്ചു. കായംകുളത്തെ മേല്‍വിലാസത്തില്‍ അന്വേഷിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇയാളുടെ വീട്ടിലെത്തി. ആദ്യ ഭാര്യയോട് കാര്യങ്ങളെല്ലാം പറഞ്ഞു.

ഇതോടെ രണ്ടാംവിവാഹമടക്കമുള്ള രഹസ്യവും പുറത്തായി. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ഒരുമാസത്തേക്ക് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. സമ്മേളനങ്ങള്‍ക്കെന്നുപറഞ്ഞ് ഭര്‍ത്താവ് മുങ്ങുന്നത് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് പോകാനാണെന്നറിഞ്ഞ ആദ്യഭാര്യ രോഷാകുലയായി. ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ ഭാര്യ അടിച്ചുതകര്‍ത്തതായി പോലീസ് പറഞ്ഞു.

Exit mobile version