കോവിഡ് ആരോപിച്ച് ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും ഫ്ളാറ്റില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം; കേസെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കൊച്ചി: കോവിഡ് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും ഫ്ളാറ്റില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നല്‍കിയിട്ടും ഫ്ളാറ്റൊഴിയണമെന്ന നിലപാടില്‍ ന്യൂ ലാന്റ് ഹൈറ്റ്സ് എന്ന ഫ്ളാറ്റിലെ റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറച്ച് നിന്നതായാണ് ആരോപണം. അതേസമയം ഇത്തരം പെരുമാറ്റങ്ങള്‍ നാടിന് അപമാനമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

രണ്ട് ദിവസത്തിനുള്ളില്‍ പ്രസവം നടക്കാനിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയെയാണ് കോറോണ ആരോപിച്ച് ഫ്ളാറ്റ് ഒഴിയാന്‍ തമ്മനം ന്യൂലാന്റ് ഹൈറ്റ്സ് ഫ്ളാറ്റിലെ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടത്. ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു പ്രധാന പ്രശ്നം.

കോവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്നാട് സര്‍ക്കാറിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും പരിശോധന ഫലം ദമ്പതികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നല്‍കി. എന്നാല്‍ ഭാരവാഹികള്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറായില്ല.

അതേസമയം, കൊറോണയാണെന്ന് തെറ്റ് ധരിച്ചാണ് ഫുഡ് വേയ്സ്റ്റെടുക്കാന്‍ ജോലിക്കാര്‍ പോകാതിരുന്നതെന്നും ദമ്പതികളോട് ഫ്ളാറ്റൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അസോസിയേഷന്‍ ഭാരവാഹികളുടെ വിശദീകരണം.

Exit mobile version