കൊറോണ ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെ കാറോടിച്ച് കേരളത്തിലെത്തി, ഭാര്യയ്ക്ക് കൊറോണ, ഭര്‍ത്താവിന് പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: ഒമ്പത് സംസ്ഥാനങ്ങളിലൂടെ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്‌തെത്തിയ 65കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കമ്പംമെട്ടില്‍ ക്വാറൈന്റനിലായിരുന്ന പാലാ നെച്ചിപ്പുഴ സ്വദേശിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റിവാണ്.

65കാരിയും ഭര്‍ത്താവും മാര്‍ച്ച് 20നാണ് ആസ്‌ട്രേലിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയത്. അവിടെ ക്വാറന്റീനില്‍ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് തിരിച്ചു. മൂന്ന് ദിവസംകൊണ്ടാണ് ഡല്‍ഹിയില്‍നിന്ന് ഇവര്‍ കമ്പംമെട്ടിലെത്തിയത്. അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയെത്തുടര്‍ന്ന് ഇവരെയും ഭര്‍ത്താവിനെയും കമ്പംമെട്ട് ക്വാറന്റൈന്‍ സെന്ററിലാക്കുകയായിരുന്നു.

കൊറോണ ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്തതെന്ന് അരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണമൊന്നും കിട്ടാതിരുന്നതിനാല്‍ മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. ഇരുവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി സ്രവങ്ങള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന്റെ പരിശോധനഫലം പുറത്തുവന്നപ്പോള്‍ ഭാര്യക്ക് കൊറോണ പോസിറ്റീവായി. അതേസമയം, ഭര്‍ത്താവിന്റെ ഫലം നെഗറ്റീവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്പംമേട്ടില്‍നിന്ന് എത്തിച്ച് കോട്ടയം മെഡിക്കല്‍ കോളജ് കൊറോണ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Exit mobile version