സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകയും; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകയും.കോഴിക്കോട് ജില്ലയിലെ നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത ഹൗസ് സര്‍ജന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു. പത്ത് പേര് അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ഏഴ് പേര്‍ക്കും, കോഴിക്കോട് രണ്ട് പേര്‍ക്കും, കോട്ടയം മലപ്പുറം ഒരാള്‍ക്ക് വീതവുമാണ്് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 437 ആയി ഇയര്‍ന്നു. അതെസമയം ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. പാലക്കാട് ആണ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 308 ആയി വര്‍ധിച്ചു.

നിലവില്‍ 127 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 29150 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 28804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19998 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version