കൊവിഡ്: റമദാന്‍ മാസത്തിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇഫ്താര്‍, തറാവീഹ് അടക്കമുള്ള ജമാഅത്ത് നമസ്‌കാരങ്ങള്‍ തുടങ്ങിയവ പള്ളികളില്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച് മതപണ്ഡിതരുമായി വീഡിയോ കോണ്‍ഫറസ് വഴി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. മത നേതാക്കള്‍ ഇക്കാര്യം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂര്‍ണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകമാകെ വിശുദ്ധ റമദാന്‍ മാസത്തേക്ക് കടക്കുകയാണ്. റമദാന്‍ കാലത്ത് പള്ളിയിലെ നമസ്‌ക്കാരങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് കണക്കാക്കുന്നത്. എന്നാല്‍ രോഗവ്യാപന സാധ്യതയുള്ളതിനാല്‍ ആരാധനാലയങ്ങള്‍ നലവിലുള്ള സ്ഥിതി തുടരണം- മുഖ്യമന്ത്രി പറഞ്ഞു.

കൂട്ട പ്രാര്‍ത്ഥനകള്‍ കഞ്ഞി വിതരണം എന്നിവ മാറ്റി വെക്കും. ശരിയായ നിലപാടെടുത്ത മത നേതാക്കളോട് സര്‍ക്കാര്‍ നന്ദിയറിയിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version