നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍, കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്, ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണിലായിരുന്ന കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്. ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഏഴുജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ നിയന്ത്രണത്തില്‍ ഇളവുണ്ടായിരിക്കുക.

ഗ്രീന്‍ സോണിലുള്ള കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ഓറഞ്ച്(ബി) സോണിലുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലുമാണ് ഇന്നുമുതല്‍ ഇളവ്. ജില്ലയ്ക്കുള്ളിലെ യാത്രയില്‍ നിയന്ത്രണം കുറയും. കേരളത്തില്‍ 88 ഹോട്‌സ്‌പോട്ടുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഇളവുള്ള ജില്ലകളിലെ ഹോട്‌സ്‌പോട്ടുകളിലും കര്‍ശനനിയന്ത്രണം തുടരും. ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരുമെങ്കിലും ഒരുജില്ലയിലും പൊതുഗതാഗതം ഉണ്ടായിരിക്കുകയില്ല. അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കും വിലയ്ക്കുണ്ട്.

ഇവ പറ്റും

* ജില്ലയ്ക്കുള്ളിലെ യാത്ര
തിങ്കള്‍, ബുധന്‍, വെള്ളി
ഒറ്റയക്കത്തില്‍ അവസാനിക്കുന്ന രജിസ്േട്രഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക്.
ചൊവ്വ, വ്യാഴം, ശനി
പൂജ്യം, ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്േട്രഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക്.

* അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തില്‍നിന്ന് ഒഴിവാക്കി.

ഞായര്‍

അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രമേ വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. ഇതിന് നമ്പര്‍വ്യവസ്ഥ ബാധകമല്ല.

കടകള്‍

നേരത്തേയുള്ള ഇളവനുസരിച്ചു മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. പച്ച വിഭാഗത്തിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഹോട്‌സ്‌പോട്ടുകളില്‍ കടകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ലോക്ഡൗണ്‍ കാലത്തേതുപോലെയായിരിക്കും.

* കച്ചവട സ്ഥാപനങ്ങള്‍

സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും

* നിര്‍മാണപ്രവര്‍ത്തനങ്ങള്‍

* അടിസ്ഥാനമേഖല
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹികമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍.

* ചരക്കുനീക്കം

ഇന്ധനനീക്കം, ഊര്‍ജവിതരണം ഉള്‍പ്പെടെയുള്ള പൊതുസേവന കാര്യങ്ങള്‍, അവശ്യസാധനങ്ങളുടെ വിതരണം.
പ്രഭാത, സായാഹ്ന നടത്തം
ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് പ്രഭാത, സായാഹ്ന നടത്തം അനുവദിക്കും. വീടിനടുത്തു തന്നെയായിരിക്കണം നടക്കുന്നത്. സംഘംചേര്‍ന്ന് നടക്കാന്‍ അനുവദിക്കില്ല.

* വിവാഹം

വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 പേര്‍വരെ മാത്രം.

* കോടതികള്‍

പച്ച, ഓറഞ്ച് ബി മേഖലകളില്‍ കീഴ്‌ക്കോടതികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായി ചൊവ്വാഴ്ചമുതല്‍. ഓറഞ്ച് എ-യില്‍ 27 മുതല്‍. ചുവപ്പുമേഖലയില്‍ ലോക്ഡൗണിനു ശേഷം.

* മുഖാവരണം നിര്‍ബന്ധം

പൊതുസ്ഥലത്ത് എല്ലാവരും മുഖാവരണം നിര്‍ബന്ധമായും ധരിക്കണം.

ഇവ പറ്റില്ല

പൊതുഗതാഗതം

* ഒരു ജില്ലയിലും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. ജില്ലാ കളക്ടര്‍ ഏറ്റെടുക്കുന്ന ബസുകളും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങള്‍ക്കും മാത്രം നിയന്ത്രണങ്ങളോടെ അനുമതി.

* അതിര്‍ത്തി കടന്നുള്ള യാത്ര

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളള കാര്യങ്ങള്‍ക്കും മാത്രമേ ജില്ല, സംസ്ഥാന അതിര്‍ത്തികള്‍ കടക്കാവൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജോലിക്കു പോകുന്നവരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക് അന്തര്‍ജില്ലാ യാത്രാനുമതി നല്‍കും.
* ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയല്‍ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയില്‍നിന്ന് ജോലിചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും യാത്രാനുമതി. ഇവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം

* സ്‌കൂളുകളില്ല, ആള്‍ക്കൂട്ടമില്ല

വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ക്കെല്ലാം നിരോധനം. ആരാധനാലയങ്ങള്‍ തുറക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍

* മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിവിധ പാസുകളുമായി ജനങ്ങള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്കു കടക്കാന്‍ സംസ്ഥാനത്തെ ഒരു അതിര്‍ത്തിയിലും അനുവദിക്കില്ല.
* ഗര്‍ഭിണികള്‍, ചികിത്സയ്‌ക്കെത്തുന്നവര്‍, ബന്ധുക്കളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും.

24 മുതല്‍ ഇളവുകള്‍

പത്തനംതിട്ട, എറണാകുളം, കൊല്ലം (ഓറഞ്ച് എ)

ലോക്ഡൗണ്‍ തുടരുന്നത്

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം (ചുവപ്പുമേഖല)

Exit mobile version