സ്പ്ലിംഗർ തന്റെ മാത്രം തീരുമാനം; സുരക്ഷ പ്രശ്‌നമില്ലെന്ന് ഉറപ്പാക്കി; നിയമവകുപ്പിന്റെ ഉപദേശം തേടാൻ തോന്നിയില്ല; വിശദീകരിച്ച് ഐടി സെക്രട്ടറി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സ്പ്രിംഗ്‌ളർ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കർ. സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് താൻ തന്നെയാണ് സ്പ്രിംഗ്‌ളർ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പ്രിംഗ്‌ളർ സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്‌നോളജിക്കൽ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്‌ഫോം ഏതാണെന്ന് തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പർച്ചേസ് തീരുമാനമാണ്. അതിൽ മറ്റാരും കൈ കടത്തിയിട്ടില്ല.

രേഖകളിൽ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഐടി സെക്രട്ടറി തന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനഃപരിശോധിക്കുമെന്നും പറഞ്ഞു.

Exit mobile version