കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കി.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി. നിയമസഭ സ്പീക്കറോടും സര്‍ക്കാരിനോടും കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. ഇതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്ററി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്‌കൂളിന് അനുമതി ലഭിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. മാനേജ്‌മെന്റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയ്യാറായിരുന്നു. കെഎം ഷാജി ഇടപെട്ട് പണം കൊടുത്തില്ല. പിന്നീട് സ്‌കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്‌മെന്റ് 25 ലക്ഷം കെഎം ഷാജിക്ക് നല്‍കിയെന്നാണ് പരാതി. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

Exit mobile version