‘ആഗോള ദുരന്തമായി ഒരു മനുഷ്യന്‍’: കെഎം ഷാജിയെ വിമര്‍ശിച്ച് എം സ്വരാജ്

തൃശ്ശൂര്‍: കെഎം ഷാജിയെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുമ്പോള്‍ കെഎം ഷാജി ഒരു ആഗോള ദുരന്തമായി മാറിയിരിക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു. അന്ധമായ സിപിഐ (എം) വിരോധവും അന്ധമായ പിണറായി വിരോധവും കെഎം ഷാജിയുടെ സമനില തെറ്റിച്ചിരിക്കുകയാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി വൈറസിനെതിരെ പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിന്റെ ജല്‍പനങ്ങള്‍ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നുവെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം സ്വരാജ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

ആഗോള ദുരന്തമായി ഒരു മനുഷ്യന്‍

മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണ് . ഈ കുറിപ്പെഴുതുമ്പോള്‍ 1,37,666മനുഷ്യര്‍ കോവിഡ്- 19 ബാധിച്ചു മരിച്ചു കഴിഞ്ഞു. നമ്മെപ്പോലെ ആരോഗ്യത്തോടെ ജീവിച്ചിരുന്നവരാണവര്‍. നമ്മുടെ സഹോദരങ്ങളാണവര്‍.അവരുടെ കുഴിമാടങ്ങളിലെ നനവു മാറാത്ത മണ്ണില്‍ ചവുട്ടി നിന്നാണ് അതിജീവിയ്ക്കാനായി നമ്മളൊരുമിച്ചിപ്പോള്‍ പൊരുതുന്നത് .
ഇവിടെ മനുഷ്യനും വൈറസും തമ്മിലാണ് യുദ്ധം .മറ്റൊന്നും പ്രസക്തമല്ല. ഈ സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാന്‍ ബഹു. കെ.എം. ഷാജിയ്ക്കു മാത്രമേ കഴിയൂ .

അന്ധമായ സി പി ഐ (എം) വിരോധവും അന്ധമായ പിണറായി വിരോധവും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിയ്ക്കുന്നു.
ഇപ്പോഴാവട്ടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകമാകെ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. വാഷിങ്ങ്ടണ്‍ പോസ്റ്റും , ബ്രിട്ടനിലെ ട്രിബ്യൂണും നമ്മുടെ ദേശീയ – സംസ്ഥാന മാധ്യമങ്ങളുമെല്ലാം മുഖ്യമന്ത്രിയെ അഭിനന്ദിയ്ക്കുന്നു. കേരളത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. വിജയിക്കുന്നത് കേരളമാണ്. ഓരോ മലയാളിയ്ക്കുമിത് അഭിമാന നിമിഷമാണ്. ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിന്റെ ജല്‍പനങ്ങള്‍ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നു.

കേസുകളുടെ നടത്തിപ്പിന് ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് ചിലവഴിയ്ക്കാന്‍ പോകുന്നുവെന്ന ദുരാരോപണമുയര്‍ത്തിയിട്ട് ബഹു. എം എല്‍ എ യിപ്പോള്‍ നിസഹായനായി പിച്ചും പേയും പറഞ്ഞ് കിടന്നുരുളുകയാണ് . മനസിന് വൈറസ് ബാധിച്ചതിനാല്‍ വീണിടത്തു നിന്ന് ഇനിയുമെഴുന്നേല്‍ക്കാതെ ഉരുളുന്ന സ്ഥിതിയ്ക്ക് ഏത് കേസ് നടത്തിപ്പിനാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ചെലവഴിച്ചതെന്ന് ന്യായീകരണ ഭീരുക്കളെങ്കിലും പറയണം .

അതെ,
ആയിരം വട്ടം ആവര്‍ത്തിച്ചു ചോദിയ്ക്കുന്നു . കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിലെ കൃത്യമായ സൂചന ദുരിതാശ്വാസ നിധിയിലെ പണം കൊലപാതക കേസുകളുടെ നടത്തിപ്പിന് ചിലവഴിയ്ക്കാന്‍ പോകുന്നുവെന്നാണ്. ഏത് കൊലപാതക കേസിന്റെ നടത്തിപ്പിനാണ് ദുരിതാശ്വാസ നിധിയിലെ പണം ചിലവഴിച്ചത്.??????????

ചികിത്സാ സഹായവും ജനപ്രതിനിധികളുടെയും മറ്റും മരണാനന്തര ചിലവുകളും സഹായങ്ങളും നല്‍കിയതിനെയൊക്കെ വിമര്‍ശിയ്ക്കണമെങ്കില്‍ മനുഷ്യത്വം കൈമോശം വന്നവര്‍ക്കേ പറ്റൂ. അതാണ് മനസിന്റെ വൈകൃതം . ദുരിതാശ്വാസ നിധിയല്ലെങ്കിലും സര്‍ക്കാര്‍ പണമല്ലേ ?ജനങ്ങളുടെ പണമല്ലേ ? നിങ്ങളുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണോ ? എന്നൊക്കെയാണ് ആക്രോശം.
വാര്‍ത്താ സമ്മേളനത്തില്‍ അടുത്തിരുന്ന ലീഗ് നേതാവിന്റെ പിതാവ് മരണമടഞ്ഞപ്പോള്‍ മകനായ ഇപ്പോഴെത്തെ നേതാവ് വിദ്യാര്‍ത്ഥിയായിരുന്നു. സകല വിദ്യാഭ്യാസ ചിലവിനും പുറമെ മാസം തോറും പോക്കറ്റ് മണിയും കുടുംബത്തിന് ആജീവനാന്ത പെന്‍ഷനും അന്നത്തെ സര്‍ക്കാര്‍ കൊടുത്തത് ആരുടെ വീട്ടില്‍ നിന്നെടുത്ത പണമാണെന്ന് ഇടതു പക്ഷത്തുനിന്നാരും ചോദിയ്ക്കാത്തത് ഞങ്ങളുടെ രാഷ്ട്രീയ മര്യാദകൊണ്ടു മാത്രമാണെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലത്.

ഇനി കേസ് നടത്തിപ്പ് .
UDF സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കാനും , വിധികള്‍ തിരുത്താനും സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഹൈക്കോടതിയില്‍ കേസു നടത്തിയപ്പോഴും ചെലവ് വഹിച്ചത് ആരുടെ വീട്ടിലെ പണമെടുത്താണ് ? ഓരോ കേസും ഏതൊക്കെയായിരുന്നെന്ന് ഓര്‍മയില്ലേ ? ഓര്‍മിപ്പിയ്ക്കണോ ?
നാടിന്റെ സ്വത്തു മുഴുവന്‍ മത്സരബുദ്ധിയോടെ കട്ടു തിന്ന തസ്‌കര സംഘത്തിലെ ഒരംഗം കണക്കു ചോദിയ്ക്കാനിറങ്ങിയിരിക്കുന്നു.
ഈ കണക്കു ചോദ്യം കേട്ട് പാലാരിവട്ടം പാലം കുലുങ്ങിച്ചിരിയ്ക്കുന്നുണ്ടാവും.

കേസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിയ്ക്കുന്നത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണ്. അതേതു ഗവണ്‍മെന്റായാലും അങ്ങനെ തന്നെയാണ്.
‘ വീട്ടില്‍ നിന്നെടുത്ത ‘ പണം കൊണ്ടാരും ഭരണം നടത്തിയിട്ടില്ല . സി എച്ച് മുഖ്യമന്ത്രിയായ രണ്ടു മാസവും അങ്ങനെ തന്നെയായിരുന്നു.

തന്റെ മനസിന്റെ വൈകൃതം കൊണ്ട് ആര്‍ക്കും കണ്ണീരു കുടിയ്‌ക്കേണ്ടി വന്നിട്ടില്ലത്രെ …..!
ആരും കൊല്ലപ്പെട്ടിട്ടില്ലത്രേ …!

ചരിത്രം ഹറാമായ , ഓര്‍മ നഷ്ടപ്പെട്ട ന്യായീകരണ ഭീരുക്കളോട് പറഞ്ഞാല്‍ ഏശിയേക്കും .
പക്ഷേ ചരിത്രബോധം ജീവവായുവായ, മറവിരോഗം ബാധിയ്ക്കാത്ത കേരളത്തോടു വേണ്ട.
രാമന്തളിയിലെ ഒ.കെ. കുഞ്ഞിക്കണ്ണന്റെയും , പെരിന്തല്‍മണ്ണയിലെ സുബ്രഹ്മണ്യന്റെയും , നിലമ്പൂരിലെ പൗലോസിന്റെയും , ചാവക്കാട്ടെ വത്സലന്റെയും , വയനാട്ടിലെ കുട്ടിപ്പയുടേയും, താമരശേരിയിലെ ജോബി ആന്‍ഡ്രൂസിന്റെയും , നാദാപുരത്തെ സജീവന്റെയും , ഷിബിന്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഞങ്ങളുടെ ഉശിരന്മാരായ സഖാക്കളെ കൊന്നുതിന്ന നരഭോജി രാഷ്ട്രീയത്തിന്റെ ചോരക്കറ മായാത്ത പല്ലു കാണിച്ചു കൊണ്ട് മനസിന്റെ നൈര്‍മല്യത്തെക്കുറിച്ച് മൈതാന പ്രസംഗം നടത്തരുത്. എല്ലാ ജീവനും മൂല്യമുള്ളതാണെന്നു ചിന്തിയ്ക്കാന്‍ ഈ ജന്മത്തില്‍ ശ്രീ.കെ.എം.ഷാജിയ്ക്ക് കഴിയുമോ ?

ഓഖിയെ ജയിച്ച , നിപയെ ജയിച്ച, പ്രളയത്തെ പൊരുതിത്തോല്‍പ്പിച്ച ,ഐക്യകേരളം

കൊറോണയെയും കെ.എം ഷാജിയെയും അതിജീവിയ്ക്കുമെന്നതില്‍ സംശയമില്ല.
കേരളത്തെ വൈറസിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിയ്ക്കുന്ന മുഖ്യമന്ത്രിയോടൊരഭ്യര്‍ത്ഥന:
ഈ എം.എല്‍.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളില്‍ എത്തിയ്ക്കാന്‍ കഴിയുമെങ്കില്‍ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാല്‍ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും. ഈ വൈറസൊന്നും അദ്ദേഹത്തെ ബാധിയ്ക്കുകയുമില്ല .
കേരളം വേഗത്തില്‍ രക്ഷപ്പെടട്ടെ.

എം. സ്വരാജ്

Exit mobile version