കോഴിക്കോട്ടുക്കാര്‍ക്ക് ആശ്വാസം; വൈറസ് ഭീതി കുറയുന്നു, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലും ഇളവ്; സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു, കൊയ്ത്തും നടക്കും

കോഴിക്കോട്: മറ്റ് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് നിന്നും കൊറോണ വൈറസ് ഭീതി കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന് പുറമെ കൊയ്ത്ത് നടത്താനായി പഞ്ചായത്തുകളുടെ അനുമതിയോടെ പാടശേഖര സമിതികളേയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്ന് കൊടുക്കുന്നതിന് മേയറുടെ സാന്നിധ്യത്തില്‍ ധാരണയായി. മാര്‍ക്കറ്റിലേയ്ക്ക് രണ്ട് വണ്ടികള്‍ മാത്ര കയറുകയെന്നതാണ് മുന്‍പോട്ട് വെച്ച നിബന്ധന. എന്നാല്‍ ആദ്യ ദിവസം തന്നെ ഏഴ് വണ്ടിയോളമാണ് കയറിയത്. ഇതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് വീണ്ടും അടച്ചിരുന്നു.

തുടര്‍ന്ന് ഇന്നലേയും ഇന്നുമായി രണ്ട് വണ്ടിമാത്രമാണ് മാര്‍ക്കറ്റിലേക്ക് കയറിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തി വിപണനം നടത്തുമെങ്കില്‍ മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗുണനിലവാരമുള്ള മത്സ്യമാണോയെത്തുന്നത് എന്ന് ഉറപ്പ് വരുത്താന്‍ ശക്തമായ പരിശോധനയും ഉണ്ട്.

നെല്ല് കൊയ്‌തെടുക്കേണ്ട സമയമായതിനാലാണ് പാടശേഖര സമിതിയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പക്ഷേ അതിന് പഞ്ചായത്ത് തലത്തില്‍നിന്ന് അനുമതി വാങ്ങണമെന്ന് മാത്രം.

Exit mobile version