കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിക്ക് നേരെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം; പച്ചക്കറികള്‍ നശിപ്പിച്ചു; ഡ്രൈവര്‍ക്കും തൊഴിലാളികള്‍ക്കും മര്‍ദ്ദനം

കാസര്‍കോട്: കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടയുകയും, പച്ചക്കറികള്‍ നശിപ്പിക്കുകയും ചെയ്തത് ബിജെപി നേതാവിന്റെ നേതൃത്വത്തിലെന്ന് റിപ്പോര്‍ട്ട്. ബിജെപി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

മൈസൂരുവില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ബന്തടുക്ക മാണിമൂലയ്ക്ക് സമീപമെത്തിയപ്പോള്‍ ലോറി തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

പച്ചക്കറി വണ്ടി തടഞ്ഞ സംഭവംനാട്ടുകാര്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലും കര്ണാടകയിലും കുടുങ്ങിക്കിടന്ന ലോറികള്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ എറണാകുളത്ത് എത്തി.

Exit mobile version