കൊറോണ രോഗികളെ ചികിത്സിക്കാന്‍ സ്വന്തം ആശുപത്രി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി; കൈയ്യടി

ന്യൂഡല്‍ഹി: കൊറോണ രോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ സ്വന്തം ആശുപത്രി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി. ഡോക്ടര്‍ ഷംസീര്‍ വയലിലാണ് ഡല്‍ഹിക്കുസമീപം ഗുരുഗ്രാമിലെ മനേസറിലുള്ള തന്റെ മെഡിയോര്‍ ആശുപത്രി കൊറോണ പ്രതിരോധത്തിനായി നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലത്തെ അറിയിച്ചത്.

രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള സര്‍ക്കാര്‍ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും ഷംസീര്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു. ഗള്‍ഫിലെ പ്രമുഖ ആരോഗ്യസംരംഭകര്‍കൂടിയാണ് ഷംസീറിന്റെ നേതൃത്വത്തിലുള്ള വിപിഎസ് ഹെല്‍ത്ത്‌കെയര്‍.

വിപിഎസ് ഹെല്‍ത്ത് കെയറിനുകീഴിലുള്ള മെഡിയോര്‍ ഹോസ്പിറ്റലിന് ഡല്‍ഹിയുള്‍പ്പെട്ട ദേശീയ തലസ്ഥാനമേഖലയില്‍ മൂന്ന് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. അത്യാധുനികസൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കല്‍ കെയര്‍, പള്‍മണോളജി വിഭാഗങ്ങള്‍, ഐസൊലേഷന്‍ റൂമുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അടിയന്തരസേവനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോര്‍ ഹോസ്പിറ്റല്‍.

ഇതാണ് കൊറോണ രോഗികളെ ചികിത്സിക്കാനായി വിട്ടുനല്‍കുമെന്ന് ഷംസീര്‍ അറിയിച്ചത്. അഞ്ഞൂറുപേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ളതാണ് ഈ ആശുപത്രി. കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട കര്‍മസേനയ്ക്കും ആശുപത്രി രൂപംനല്‍കി.

ആശുപത്രി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന ഡോ. ഷംസീറിന്റെ വാഗ്ദാനത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ പൂര്‍ത്തിയായിവരികയാണെന്ന് മെഡിയോര്‍ ആശുപത്രി സിഒഒ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. അനുമതി ലഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ പിന്തുടരുന്ന മാര്‍ഗരേഖയനുസരിച്ച് മെഡിയോര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കും.

നേരത്തെ കേരളത്തിനും വിപിഎസ്ഗ്രൂപ്പ് സഹായം നല്‍കിയിരുന്നു. നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാരിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി വിപിഎസ് ഗ്രൂപ്പ് കേരളത്തിന് കൈത്താങ്ങായിരുന്നു. നിപ ബാധിതരെ ചികിത്സിക്കാനുള്ള മരുന്നുകള്‍ക്ക് ക്ഷാമംനേരിട്ടപ്പോള്‍ വിദേശത്തുനിന്ന് പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് മരുന്ന് എത്തിച്ചുനല്‍കി.

Exit mobile version