എന്തൊക്കെയാണ് മനുഷ്യാ നിങ്ങളോര്‍ത്തെടുത്ത് പറയുന്നത്..? ചെറിയ നിരീക്ഷണങ്ങള്‍ പോലും അമ്പരിപ്പിക്കുന്നത്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ കുറിച്ച് പ്രേംകുമാറിന്റെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹിക വ്യാപനമെന്ന കടമ്പ കടക്കാനുള്ള കഠിന പരിശ്രമങ്ങളാണ് നിലവില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. ഇതുവരെ അത് വിജയിച്ച് സംസ്ഥാനം മുന്നേറുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രേം കുമാര്‍ കോളേജ് അധ്യാപകന്‍.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ചെറിയ നിരീക്ഷണങ്ങള്‍ പോലും അമ്പരപ്പിക്കുന്നതാണെന്ന് കുറിച്ചത്. ശ്രീ. പിണറായി വിജയന്‍, ഇന്നത്തെ പത്ര സമ്മേളനം കാണുകയായിരുന്നു. എന്തൊക്കെയാണ് മനുഷ്യാ നിങ്ങളോര്‍ത്തെടുത്ത് പറയുന്നത്? പ്രേംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിലെ ടൈംലൈനില്‍ ഏറ്റവും കൂടുതല്‍ നിറയുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രം നിങ്ങളുതേടാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഏറ്റവും പ്രൊവൊക്കേറ്റീവ് ആയ വാക്കുകളില്‍ ഞാന്‍ വിമര്‍ശിച്ചിട്ടുള്ളതും നിങ്ങളെയാണ്.

പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും. നിങ്ങളോ, നിങ്ങള്‍ക്കടുപ്പമുള്ളവരോ ഇത് കണ്ട് കാണില്ല. കണ്ടിരുന്നെങ്കില്‍ ഞാനിത്ര കൂളായിപ്പോഴും ഡയലോഗ് അടിച്ചു നടക്കാന്‍ സാധ്യതയില്ലല്ലോയെന്നും പ്രേംകുമാര്‍ കുറിച്ചു. ഇനി തീരുമാനങ്ങളെടുക്കുമ്പോള്‍, ഇനി നിലപാടുകളെടുക്കുമ്പോള്‍, കൊല്ലം കഴിഞ്ഞ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്നകാര്യം, അതിലിടപെടുമെന്ന് കരുതുന്ന ഞാഞ്ഞൂലുകളുടെ കാര്യം, നിങ്ങളിനി ആലോചിക്കേണ്ടതില്ല തന്നെയെന്നും അദ്ദേഹം പറയുന്നു. അഴുക്ക് കളയാന്‍ കൈകഴുകേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ക്കിപ്പോ നന്നായറിയാമെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്രീ. പിണറായി വിജയന്‍, ഇന്നത്തെ പത്ര സമ്മേളനം കാണുകയായിരുന്നു. എന്തൊക്കെയാണ് മനുഷ്യാ നിങ്ങളോര്‍ത്തെടുത്ത് പറയുന്നത്?

ഒരുറപ്പിന് വേണ്ടിയൊരുവട്ടം കൂടി എന്റെ ടൈംലൈന്‍ എടുത്തുനോക്കി. ഏറ്റവും കൂടുതല്‍ തവണ കാണുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രം നിങ്ങളുടെതാണ്. ഏറ്റവും പ്രൊവൊക്കേറ്റീവ് ആയ വാക്കുകളില്‍ ഞാന്‍ വിമര്‍ശിച്ചിട്ടുള്ളതും നിങ്ങളെയാണ്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും.
നിങ്ങളോ, നിങ്ങള്‍ക്കടുപ്പമുള്ളവരോ ഇത് കണ്ട് കാണില്ല. കണ്ടിരുന്നെങ്കില്‍ ഞാനിത്ര കൂളായിപ്പോഴും ഡയലോഗ് അടിച്ചു നടക്കാന്‍ സാധ്യതയില്ലല്ലോ.

അതെന്തോ ആവട്ടെ, ഇന്നെനിക്ക് പറയാനാവുന്നൊരു കാര്യമുണ്ട്. ഇനി തീരുമാനങ്ങളെടുക്കുമ്പോള്‍, ഇനി നിലപാടുകളെടുക്കുമ്പോള്‍, കൊല്ലം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നകാര്യം, അതിലിടപെടുമെന്ന് കരുതുന്ന ഞാഞ്ഞൂലുകളുടെ കാര്യം, നിങ്ങളിനി ആലോചിക്കേണ്ടതില്ല തന്നെ.

കഠിന കാലമാണെന്നതുകൊണ്ട് മാത്രമല്ലിങ്ങനെ തോന്നുന്നത്. എല്ലാം തികഞ്ഞ ഭരണാധികാരിയാണ് നിങ്ങളെന്നതുകൊണ്ടുമല്ലിങ്ങനെ തോന്നുന്നത്. ഒരു മഹാപ്രളയമതിജീവിച്ച, മറ്റൊരു മഹാമാരിയതിജീവിക്കുന്ന ഒരു ജനതയാണിവിടുള്ളത്. അതിജീവിച്ചുയരുന്നത് പുതിയൊരു ജനതയാവും. ഓര്‍മ്മകള്‍ക്ക് നല്ലതെളിച്ചമുള്ളൊരു ജനത. അവരുടെ സങ്കല്പങ്ങളും പുതിയതാവും. ആ സങ്കല്പങ്ങളിലൊന്നാവുമല്ലോ കേരളത്തെ നയിക്കേണ്ടതാരാവണമെന്നതും.

ഇങ്ങനെയൊരു കഠിനകാലമിനി വരുമ്പോള്‍, ഇതുപോലെയൊരു പത്രസമ്മേളനം നടത്താന്‍, ഗ്യാസ്‌കുറ്റിക്കാരന്റെ കാര്യമോര്‍ത്തെടുത്ത് പറയാന്‍, ‘വീട്ടില്‍ നാല് ചീരനട്ട് കൂടെ?’യെന്ന് ചോദിക്കാന്‍,
അതിനല്പമെങ്കിലും പ്രാപ്തിയുള്ളൊരു മുഖം പോലും കാണാവതില്ലെന്റെ നാട്ടില്‍. കുപ്പായം തുന്നിവെച്ച് കാത്തിരിക്കുന്ന ചില മുഖങ്ങളുണ്ടെന്നറിയാം ആ മുഖങ്ങളൊന്നോര്‍ക്കാന്‍ പറഞ്ഞാല്‍ മതി.
അത് മാത്രം മതിയാവും. ബാക്കി വേണ്ടത് നാട്ടുകാര്‍ ചെയ്തുകൊള്ളും.

അഴുക്ക് കളയാന്‍ കൈകഴുകേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ക്കിപ്പോ നന്നായറിയാം.

Exit mobile version