ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്; ആശുപത്രിയിലും നിയന്ത്രണം

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നി ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യ സാധനങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ ഉത്തരവില്‍ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. സ്‌കൂളുകള്‍, കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കൂട്ടിരിപ്പുകാരായി ഒന്നിലധികം പേര്‍ പാടില്ല. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കണം. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്താന്‍ ശ്രമിക്കേണ്ടതാണ്.

‘ബ്രെയ്ക് ദ ചെയിന്’ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ സാധിക്കില്ല. പാര്‍സര്‍ വാങ്ങിപ്പോകാം. ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്.

ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങള്‍ ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Exit mobile version