സന്നിധാനത്ത് എത്തിയ സ്ത്രീയെ വധിക്കാനുള്ള ഗൂഢാലോചന കേസ്; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പത്തനംതിട്ട: സന്നിധാനത്ത് എത്തിയ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയാണ് നാളത്തേക്ക് മാറ്റിയത്.

മകന്റെ കുട്ടിയുടെ ചോറൂണിന് സന്നിധാനത്ത് എത്തിയ തൃശ്ശൂര്‍ സ്വദേശിയായ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയത്. ഈ കേസില്‍ 13-ാം പ്രതിയാണ് സുരേന്ദ്രന്‍. ഇതേ കേസില്‍ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ സുരേന്ദ്രന്‍ മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ കേസില്‍ ജാമ്യം കിട്ടിയാല്‍ സുരേന്ദ്രന്‍ ജയില്‍ മോചിതനാകും.

അതേസമയം, കെ സുരേന്ദ്രനെ 12 മണിയോടെ കൊട്ടാരക്കര സബ് ജയിലിലെത്തിക്കും. ഷുഗറും നടുവേദനയുമടക്കമുള്ള അസുഖങ്ങള്‍ ഉള്ളതിനാല്‍ തന്നെ ചികിത്സ സൗകര്യമുള്ള ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ പരിഗണിച്ച് സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും.

Exit mobile version