യുവാവും യുവതിയും കൊക്കയില്‍ ചാടി ജീവനൊടുക്കി; മൃതദേഹം ഷാള്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയില്‍

വീട്ടുകാര്‍ ശനിയാഴ്ച രാവിലെ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി.

തൊടുപുഴ: യുവാവും യുവതിയും കൊക്കയില്‍ ചാടി ജീവനൊടുക്കി. ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍നിന്നാണ് തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് (18), മുളപ്പുറം കൂനംമാനയില്‍ മെറിന്‍ (18) എന്നിവര്‍ കൊക്കയിലേയ്ക്ക് ചാടി ജീവനൊടുക്കിയത്.

അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയും, മെറിന്‍ ആന്ധ്രയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമാണ്. ഇവരുവരും പ്രണയത്തിലായിരുന്നു. ഒരാഴ്ച മുമ്പ് വീട്ടിലെത്തിയ മെറിനെ ബുധനാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. വീട്ടുകാര്‍ ശനിയാഴ്ച രാവിലെ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണം നടക്കുന്നതിനിടെ അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിന്‍മുടി മലയുടെ സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കൊക്കയില്‍ നിന്ന് കണ്ടെത്തിയത്. ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് ഇരുവരുടെയും ദേഹം കൂട്ടികെട്ടിയിരുന്നു.

കരിമണ്ണൂര്‍ പോലീസും തൊടുപുഴയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version