ഉത്സവത്തിന് വൻജനക്കൂട്ടം; മലയിൻകീഴിൽ 28 പേരെ അറസ്റ്റ് ചെയ്തു; വെള്ളായണിയിൽ നൂറോളം പേർക്കെതിരെ കേസ്; കൊറോണ പ്രതിരോധം അതിശക്തമാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ച് ക്ഷേത്രത്തിലെ ഉത്സവത്തിന് ആളുകൂടിയ സംഭവത്തിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭാരവാഹികളുൾപ്പെടെ 28 പേരെ പോലീസ് അറസ്റ്റുചെയ്തു. വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആൾക്കൂട്ടമുണ്ടായ സംഭവത്തിൽ ഉത്സവസമിതി ജനറൽ കൺവീനറടക്കം നൂറോളം പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. നേമം പോലീസാണ് കേസെടുത്തത്. കാളിയൂട്ട് ഉത്സവത്തിന്റെ ഭാഗമായി നടന്ന ദിക്കുബലിയിലാണ് നിരവധിപേർ പങ്കെടുത്തത്.

മലയിൻകീഴിൽ അറസ്റ്റിലായവരിൽ 13 പേർ ക്ഷേത്രോപദേശകസമിതി ഭാരവാഹികളാണ്. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന് ദുരന്തനിവാരണ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഉപദേശകസമിതി ഭാരവാഹികളടക്കം അമ്പതോളം പേർക്കെതിരേയാണ് മലയിൻകീഴ് പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റുചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരോട് ജില്ലാ കളക്ടറുടെ മുന്നിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്.

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആറാട്ടിനാണ് ആനയെഴുന്നള്ളിപ്പിനൊപ്പം നിരവധിപേർ തടിച്ചുകൂടിയത്. കാട്ടാക്കട എംഎൽഎ ഐബി സതീഷും ഘോഷയാത്ര ആരംഭിക്കുന്നതിനു മുൻപ് സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പത്തുദിവസത്തെ ഉത്സവ കലാപരിപാടികൾ മാറ്റിവച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കി മറ്റു ക്ഷേത്രച്ചടങ്ങുകളും ആറാട്ടും നടത്താൻ തീരുമാനിച്ചു. എന്നാൽ, ആറാട്ട് ഘോഷയാത്രയ്ക്ക് നിയന്ത്രണങ്ങൾ മറികടന്ന് നിരവധിപേർ എത്തുകയായിരുന്നു. ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻ ഇടപെട്ടിരുന്നുവെന്നാണ് ഉപദേശകസമിതി ഭാരവാഹികൾ പറയുന്നത്. ആറാട്ട് ഘോഷയാത്ര സമയത്ത് പോലീസും സ്ഥലത്തുണ്ടായിരുന്നു. സർക്കാരിന്റെയും ബോർഡിന്റെയും നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

Exit mobile version