കാല് പിടിച്ച് പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ല, കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ എത്ര ചോദിച്ചിട്ടും വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ കൈമാറാത്തത് അധികൃതരെ വലയ്ക്കുന്നു. എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം തരുന്നില്ലെന്ന് കാസര്‍കോട് കളക്ടര്‍ പറയുന്നു. ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചയാള്‍ സന്ദര്‍ശന വിവരങ്ങള്‍ തരുന്നില്ല. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുമൂലം കഴിയുന്നില്ലെന്നും രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കാല്
പിടിച്ച് പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്നും ഇയാള്‍ പലതും മറച്ചുവെക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആറ് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമായി കടകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ കാസര്‍കോട് നിര്‍ദേശം ലംഘിച്ച് കട തുറന്ന എട്ട് കടയുടമകള്‍ക്കെതിരെ കേസെടുത്തു.

Exit mobile version