പ്രഹസനമല്ല, ഇതിനൊക്കെ ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്; മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെ രാഷ്ട്രീയം കളിക്കാൻ പറ്റൂ; ജനതാ കർഫ്യൂവിന് പിന്തുണയുമായി ഹരീഷ് പേരടി

തൃശ്ശൂർ: ജനതാ കർഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. കോവിഡ് 19 ലോകത്താകമാനം പടർന്നുപിടിക്കുമ്പോൾ സോഷ്യൽ ഡിസ്റ്റൻസിങാണ് രോഗബാധ തടയാനുള്ള മാർഗമെന്ന് നിർദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ എന്ന പേരിൽ മാർച്ച് 22ന് സ്വയം വിലക്ക് ജനങ്ങൾ പാലിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വർഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ചങ്ങല വലിച്ചതു പോലെ തന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓർമ്മപ്പെടുത്താൻ കർഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാൻ കൈ കൊട്ടുന്നതുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു മഹാമാരിയുടെ മുന്നിൽ നിൽക്കുമ്പോൾ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്…അത് കാത്തുസുക്ഷിച്ചാൽ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാൻ സാധിക്കുകയുള്ളു…വർഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓർമ്മപ്പെടുത്താൻ കർഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാൻ കൈ കൊട്ടുന്നതും…പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്…നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു…ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് …ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്..ഈ സമയത്ത് അത് മാത്രം ഓർക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം …കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക…എന്റെ നാടിനൊപ്പം..എന്റെ രാജ്യത്തിനൊപ്പം…എന്റെ ഭൂമിയിലെ മനുഷ്യർക്കൊപ്പം…

Exit mobile version