ഇപ്പോള്‍ ജോര്‍ദാനിലാണ്, ഈ സാഹചാര്യത്തില്‍ ഈ മരുഭൂമിയില്‍ തന്നെ തുടരുകയല്ലാതെ വേറെ വഴിയില്ല, എല്ലാവരും സുരക്ഷിതരായിരിക്കൂ; പൃഥ്വിരാജ്

സംസ്ഥാനം കൊറോണ ഭീഷണിയില്‍ കഴിയുകയാണ്. നിരവധി പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ് നടന്‍ പൃഥ്വിരാജ്. ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണെന്നും ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് അറിയിച്ച പൃഥ്വിരാജ് ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂവെന്നും വ്യക്തമാക്കി.

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി സംംവിധായകനും അണിയറപ്രവര്‍ത്തകരുമെല്ലാം ജോര്‍ദാനില്‍ ആണ്. കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.

ഇതോടെ പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകര്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക അതാണ് വഴിയുള്ളൂവെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

‘സുരക്ഷിതരായിരിക്കൂ… ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയം.. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി.. ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം. അതിനാലാണ് ഷൂട്ട് തുടരാന്‍ തീരുമാനിച്ചത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അതെ, ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്‍മാര്‍ അമ്മന്‍ എന്ന സഥലത്ത് ക്വാറന്റൈനിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ച്ചത്തെ ക്വാറന്റൈന്‍ സമയം കഴിഞ്ഞ് അവര്‍ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷ. അധികാരികള്‍ തരുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക…പേടിക്കാതിരിക്കുക…

Exit mobile version