കൊവിഡ്: കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സെക്രട്ടേറിയേറ്റിന് മുറ്റത്ത് കാര്‍ പോര്‍ച്ചില്‍ കസേരകള്‍ നിരത്തി മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി; ഇതാണ് കേരള മോഡല്‍ പ്രതിരോധമെന്ന് സോഷ്യല്‍ മീഡിയ; കൈയ്യടിച്ച് ജനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപിക്കുന്ന കൊവിഡ് 19 വൈറസിനെ തുരത്താനുള്ള കഠിന പ്രയത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. രോഗം പിടിപെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും ജനങ്ങളോട് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തന്റെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്ത് മാതൃക കാട്ടിയിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാനായി സെക്രട്ടേറിയേറ്റിന് മുറ്റത്താണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. സെക്രട്ടേറിയേറ്റിന് മുറ്റത്ത് കാര്‍ പോര്‍ച്ച് ഏരിയയില്‍ കസേരകള്‍ നിരത്തിയായിരുന്നു വാര്‍ത്ത സമ്മേളനം. ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാര്‍പോര്‍ച്ച് ഏരിയയില്‍ കാണുന്നത്.

കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും. തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും സ്ഥാപിച്ചിരുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറുള്ളത് മീഡിയാ റൂമില്‍ വച്ചാണ്. എന്നാല്‍ ഇന്നലെത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇരിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്രമീകരണം നടത്തിയത്.

Exit mobile version