കൊവിഡ് 19; എല്ലാതരം ബാങ്ക് വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 25000 വരെ വായ്പയും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാതരം ബാങ്ക് വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി സബ് കമ്മിറ്റി ശുപാര്‍ശ. ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

2020 ജനുവരി 31 മുതല്‍ ആരംഭിച്ച് 12 മാസക്കാലയളവിലേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 31 വരെ മുടക്കമില്ലാതെ വായ്പ തിരിച്ചടവ് നടത്തിയവര്‍ക്കാണ് ഇളവ്. ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കാണ് വായ്പാ ഇളവ് നല്‍കുക. ഇതിന് പലിശ അധികമായി നല്‍കേണ്ടി വരും.

ഇതിന് പുറമെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 10000 രൂപ മുതല്‍ 25000 രൂപ വരെ വായ്പ നല്‍കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിസന്ധി കാലത്ത് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാകുന്നവര്‍ക്ക് വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങാനാണ് 10,000 രൂപ മുതല്‍ 25,000 രൂപ വരെ വായ്പ നല്‍കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കൊവിഡില്‍ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യം ചൂണ്ടിക്കാട്ടി വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് തീരുമാനം. കഴിഞ്ഞ പ്രളയകാലത്ത് വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം ബാധകമല്ലായിരുന്നു. ഇക്കുറി ഇത് കൂടി ഉള്‍പ്പെടുത്തി. സബ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റിസര്‍വ് ബാങ്ക് അംഗീകരിക്കേണ്ടതുണ്ട്. ഇത് സാങ്കേതികമായ നടപടിക്രമം മാത്രമാണ്.

Exit mobile version