നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി; ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് നടി പരാതിപ്പെട്ടതായി ഓര്‍മ്മയില്ലെന്ന് താരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

എന്നാല്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും സംഘടന പറഞ്ഞിരുന്നു. ഈ വാദത്തിന് എതിരായിട്ടാണ് ഇടവേള ബാബു മൊഴി നല്‍കിയത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മ്മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇടവേള ബാബു നേരത്തെ നല്‍കിയ മൊഴി ഇങ്ങനെ;

നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി.

Exit mobile version