എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടത്? സിനിമ ആരുടേയും തറവാട് സ്വത്തല്ല, സർഗാത്മകമായി നേരിടാൻ കെൽപ്പുണ്ട്: ഇടവേള ബാബുവിനോട് പാർവതി

കൊച്ചി: താരസംഘടനയിലെ പുഴുക്കുത്തുകൾക്ക് എതിരെ ആഞ്ഞടിച്ച് നടി പാർവതി തിരുവോത്ത് വീണ്ടും രംഗത്ത്. അസൂയാലുക്കളാണ് സംഘടനയ്‌ക്കെതിരെ ചോദ്യമുയർത്തുന്നതെന്ന എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമർശത്തെ കീറി മുറിച്ച പാർവതി എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടതെന്ന് പറഞ്ഞു തരൂവെന്ന് തിരിച്ചടിച്ചു. റിപ്പോർട്ടർ ടിവിയോടായിരുന്നു പാർവതിയുടെ പ്രതികരണം.

‘എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടതെന്ന് പറഞ്ഞുതരണം. ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കിൽ, വിശദീകരണം കിട്ടിയാൽ മാപ്പ് പറയാൻ ഞാൻ തയ്യാറാണ്. ഡിസ്‌റെസ്‌പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷൻമാർ ചേർന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ’, പാർവതി പറഞ്ഞു.

ജനറൽ സെക്രട്ടറി ഒരു അഭിമുഖത്തിൽ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കിൽ പുറകിൽ നിന്ന് അത്രയും പിന്തുണ നേതൃത്വം നൽകുന്നതുകൊണ്ടാണെന്നും പാർവതി ചൂണ്ടിക്കാണിച്ചു.

‘ഒരു സംഘടനാ ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഇടവേള ബാബുവിൽ നിന്നുണ്ടായത്. സംഘടനയിൽ ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണ്. മറുവശത്ത് ഒന്നും കേൾക്കാത്ത നിശ്ശബ്ദതയാണ്. മൂർത്തീ വിഗ്രഹങ്ങൾ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് അവരോടാണ്. ‘വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്’- പാർവതി പറഞ്ഞു.

സിനിമ ആരുടേയും തറവാട് സ്വത്തല്ലെന്നും സർഗാത്മകമായി നേരിടാൻ തങ്ങൾക്ക് കെൽപുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. നേരത്തെ, എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിൽ പ്രതിഷേധിച്ച് പാർവതി തിരുവോത്ത് രാജിവെച്ചിരുന്നു. ഇടവേള ബാബുവിന്റെ രാജിയും പാർവതി ആവശ്യപ്പെട്ടിരുന്നു.

താരസംഘടനയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന അംഗമാവില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ, പാർവതിയുടെ രാജിയും ഇടവേള ബാബുവിന്റെ പരാമർശവും ചർച്ച ചെയ്യാൻ താരസംഘടന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിക്കുമെന്ന് നടൻ ബാബുരാജ് അറിയിച്ചു.

Exit mobile version