ബിനാമിയുടെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ച് കൂട്ടി; മുൻമന്ത്രി വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിനെ കുരുക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ. ശിവകുമാറിനെ കേസിൽ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് സ്‌പെഷ്യൽ സെൽ പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ശിവകുമാറിനെ കൂടാതെ, എം രാജേന്ദ്രൻ, താത്കാലിക പേഴ്‌സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ. എംഎസ് ഹരികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. എം രാജേന്ദ്രനെ ബിനാമിയാക്കി ശിവകുമാർ അനധികൃത സ്വത്ത് സമ്പാദിച്ചു കൂട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. മറ്റുപ്രതികൾ സ്വത്ത് സമ്പാദനത്തിന് സഹായം നൽകി.

സംഭവത്തിൽ വിജിലൻസ് ഏഴ് പേർക്കെതിരെയാണ് രഹസ്യ പരിശോധന നടത്തിയിരുന്നത്. ഒരുപാട് സംശയങ്ങൾ ബാക്കിയായതിനാൽ വിഎസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് വിജിലൻസിന്റെ നിലപാട്. തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശിവകുമാർ അടക്കമുള്ളവരെ ചോദ്യംചെയ്‌തേക്കും. എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.

Exit mobile version