മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ വിടപറഞ്ഞു

പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഒറ്റപ്പാലം ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയില്‍ നടക്കും.

1927ല്‍ ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് പി. പരമേശ്വരന്‍ ജനിച്ചത്. ചങ്ങനാശ്ശേരി എസ്ബി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഇക്കാലത്താണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്. 1951 മുതല്‍ മുഴുവന്‍ സമയ പ്രചാരകനായി. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹത്തിന് രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്കി ആദരിച്ചിട്ടുണ്ട്.

ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ച പി പരമേശ്വരന്‍ ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഭാരതീയവിചാരകേന്ദ്രം എന്നിവയുടെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.

Exit mobile version